ഗെയിം കളിച്ചത് വിലക്കിയതിന് അധ്യാപികയുടെ മൂക്കിടിച്ച് പൊട്ടിച്ച് വിദ്യാർത്ഥി. മാലദ്വീപിലെ ഗധൂ ദ്വീപിലുള്ള ഗഫ് ധാൽ അടോൾ സ്കൂളിൽ ഏപ്രിൽ 12-നായിരുന്നു സംഭവം. ലബോറട്ടറിയിൽ ക്ലാസ് നടക്കുന്നതിനിടെ കമ്പ്യൂട്ടറിൽ ഗെയിം കളിച്ച വിദ്യാർത്ഥിയെ സ്മിത താക്കീത് ചെയ്തിരുന്നു. ഇത് കേൾക്കാതിരുന്ന വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രിൻസിപ്പലിന് നൽകുമെന്ന് പറഞ്ഞതാണ് ആക്രമണത്തിന് കാരണമായത്.
പ്രകോപിതനായ വിദ്യാർത്ഥി സ്മിതയുടെ ഫോൺ തട്ടിയെടുത്ത് എറിയുകയും മുഖത്ത് ക്രൂരമായി ഇടിക്കുകയുമായിരുന്നു. മർദ്ദനത്തിൽ രക്തം വാർന്ന് സ്മിത ബോധരഹിതയായി വീണു. തുടർന്ന് മറ്റ് അധ്യാപകരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഒരു വർഷം മുൻപാണ് സ്മിത ഈ സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. സംഭവത്തിൽ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
മാലദ്വീപിലെ സ്കൂളിൽ ക്ലാസെടുക്കുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മർദ്ദനമേറ്റ് മലയാളി അധ്യാപികയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ചെങ്ങന്നൂർ തിട്ടമേൽ സ്വദേശിനി സ്മിത എൻ. പിള്ളയ്ക്കാണ് (35) പരിക്കേറ്റത്. ആക്രമണത്തിൽ മൂക്കിന്റെ എല്ലിന് പൊട്ടലേറ്റ സ്മിതയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും.
