സർക്കാർ ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പിലെ വീട്ടിൽ വിള്ളൽ കണ്ടെത്തിയെന്ന തുടർന്ന് റവന്യൂ മന്ത്രി കെ. രാജൻ സ്ഥലത്തെത്തി പരിശോധന നടത്തി. വിള്ളൽ റിപ്പോർട്ട് ചെയ്ത ഭാഗങ്ങൾ മന്ത്രി നേരിട്ട് വിലയിരുത്തി. വീടിന്റെ ചുവരുകളിൽ മാർക്ക് ചെയ്ത ഭാഗങ്ങളിൽ ഉരച്ചുനോക്കിയും നിർമ്മാണ രീതികൾ വിലയിരുത്തിയുമാണ് മന്ത്രി പരിശോധന പൂർത്തിയാക്കിയത്. ദുരന്തബാധിതർക്ക് നൽകുന്ന വീടുകളുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ് മന്ത്രി നേരിട്ടെത്തിയത്.
നിർമ്മാണത്തിന് നേതൃത്വം നൽകിയ ഊരാളുങ്കൽ സൊസൈറ്റിയിലെ സാങ്കേതിക വിദഗ്ധരും സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. കെട്ടിടത്തിന്റെ സ്ട്രക്ചറിന് യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും ഇപ്പോൾ കണ്ട വിള്ളലുകളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഊരാളുങ്കൽ വ്യക്തമാക്കി. ടെറസ് മുഴുവനായി വാട്ടർ പ്രൂഫിങ് നടത്തും. കൂടുതൽ ബലത്തിനായി ഫൈബർ കൂടി ചേർത്ത് കോൺക്രീറ്റിങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
