സിദ്ധാര്‍ഥിന്റെ അമ്മയുടെ കണ്ണുനീരിനുള്ള പ്രതികാരം കൂടിയായിരിക്കും ഈ തെരഞ്ഞെടുപ്പ്: കെ.കെ രമ എംഎല്‍എ

 

വടകര: കൊല്ലപ്പെട്ട വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ അമ്മയുടെ കണ്ണുനീരിനുള്ള പ്രതികാരം കൂടിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് കെ.കെ രമ എം.എല്‍.എ. ജനമനസുകളെ വെട്ടിമുറിക്കുന്ന കേന്ദ്രഭരണത്തിനൊപ്പം ഓരോ സാധാരണക്കാരന്റെയും ജീവിതം ദു:സഹമാക്കിയ സംസ്ഥാന സര്‍ക്കാരിന് എതിരായ വിധിയെഴുത്തായിരിക്കും തെരഞ്ഞെടുപ്പെന്നും അവര്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായുള്ള മഹിളാ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു കെ.കെ രമ.

കൊലപാതക രാഷ്ട്രീയം, അക്രമ രാഷ്ട്രീയം എന്നിവയ്‌ക്കെതിരെ അമ്മമാരുടെ പ്രതികരണമാക്കി ഈ തെരഞ്ഞെടുപ്പിനെ നമ്മള്‍ മാറ്റും. അക്രമ രാഷ്ട്രീയത്തിന്റെ ഇരകളായ സഹോദരിമാരുടെ കണ്ണുനീരിന് നമ്മള്‍ പ്രതികാരം ചെയ്യും. ദു:സഹമായ വിലക്കയറ്റമാണ് നാട്ടില്‍ ഉണ്ടായിരിക്കുന്നത്. ഇതിനെതിരായ വിധിയെഴുത്താക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റും. വടകരയിലെ സ്ത്രീകള്‍ ഈ തെരഞ്ഞെടുപ്പിനെ ഏറ്റെടുക്കുകയാണെന്നും കെ.കെ രമ പറഞ്ഞു.

ചടങ്ങിൽ വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ആമിന ടീച്ചര്‍ അധ്യക്ഷയായിരുന്നു. സുഹറ മമ്പാട്, അച്ചു ഉമ്മന്‍, കുത്സു ടീച്ചര്‍, ഡോ. ഹരിപ്രിയ, ത്രേസ്യാമ്മ മാത്യു, മിനിക, സന്ധ്യ കരണ്ടോട്, ഗീത മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.