അഗ്‌നിപഥ് പദ്ധതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ആലോചന

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന അഗ്‌നിപഥ് പദ്ധതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ആലോചന. അഗ്‌നിപഥ് പദ്ധതിയില്‍ പുനഃപരിശോധന വേണമെന്ന് എന്‍ഡിഎ ഘടകകക്ഷികളായ ജെ.ഡി.യു ലോക് ജനശക്തി പാര്‍ട്ടി എന്നിവ ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ സ്‌കീം പ്രകാരം നാല് വര്‍ഷത്തെ സേവന കാലാവധിക്കുശേഷം മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കുമെങ്കിലും 75 ശതമാനം പേര്‍ സേനയില്‍നിന്ന് പുറത്തുപോകേണ്ടി വരും. തൊഴില്‍ സ്ഥിരത ഇല്ലാത്തതാകുന്ന ഈ വ്യവസ്ഥക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് മുഴുവന്‍ അഗ്‌നിവീര്‍മാര്‍ക്കും 15 വര്‍ഷത്തേക്ക് നിയമനം നല്‍കുന്ന കാര്യം പരിഗണിക്കുന്നത്.

നിലവില്‍ അഗ്‌നിവീര്‍മാര്‍ സൈനിക ജോലിക്കിടെ മരിക്കുകയോ, പരുക്കേല്‍ക്കുകയോ ചെയ്താല്‍ മറ്റ് സൈനികര്‍ക്ക് ലഭിക്കുന്ന അതെ സാമ്പത്തിക സഹായം ലഭിക്കില്ല. ഈ വിവേചനം ഒഴിവാക്കണം എന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. ഇക്കാര്യത്തിലും സര്‍ക്കാര്‍ അനുകൂലമായ തീരുമാനം എടുത്തേക്കും എന്നാണ് സൂചന.

അഗ്‌നിപഥ് പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയതിന് ശേഷം സൈനിക വിഭാഗങ്ങളില്‍ ഉള്ള സ്ഥിരം സൈനികരുടെ എണ്ണം കുറയുകയാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കരണങ്ങള്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ അഗ്‌നിപഥ് പദ്ധതി റദ്ദാക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.