കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി ഉരുപ്പടികളും കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര സമ്പത്ത് സംബന്ധിച്ച വിവരങ്ങൾ ഭക്തജനങ്ങളെ അറിയിക്കാൻ നടപടി വേണമെന്നും ക്ഷേത്രക്ഷേമ സമിതി ജനറൽബോഡി യോഗം മലബാർ ദേവസ്വം ബോർഡ് അധികൃതരോട് ആവശ്യപ്പെട്ടു. ശബരിമലയിലും, മറ്റും ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങൾ ഭക്തരെ ആശങ്കപ്പെടുത്തുന്നതാണ്. ക്ഷേത്രത്തിൽ കാണിക്കയായി ലഭിക്കുന്ന സ്വർണ്ണവും പണവും സൂക്ഷിക്കുന്നതിനും വിനിയോഗിക്കുന്നതിനും മതിയായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും, പ്രായം ചെന്ന പാരമ്പര്യ ട്രസ്റ്റിമാരെ സ്വാധീനിച്ച് ഒരു മുൻ എക്സിക്യൂട്ടീവ് ഓഫീസർ നിയമ വിരുദ്ധമായി ആറുലക്ഷത്തിൽ പരം രൂപ ദേവസ്വം എക്കൗണ്ടിൽ നിന്നും പിൻ വലിച്ചത് സംബന്ധിച്ച് ട്രസ്റ്റി ബോർഡ് അംഗങ്ങൾ തന്നെ ദേവസ്വം ബോർഡ് കമ്മീഷണർക്കും, പോലീസിലും പരാതി നല്കിയ പശ്ചാത്തലത്തിൽ ക്ഷേത്രത്തിലെ സമ്പത്ത് കൈകാര്യം ചെയ്യുന്ന രീതിയെപ്പറ്റി ഭക്തജനങ്ങൾക്കുള്ള ആശങ്ക ദുരീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ക്ഷേത്രത്തിൽ ദേവഹിതത്തിനു വിരുദ്ധമായി ഈശാനകോണിൽ നിർമ്മിക്കുന്ന ശൗചാലയത്തിൻ്റെയും മാലിന്യ സംസ്കരണ പ്ലാൻ്റിൻ്റേയും പ്രവൃത്തി നടത്തുന്നതിന് ചില വ്യാജ രേഖകൾ ഹാജരാക്കി ബഹു. കോടതിയെ തെറ്റിദ്ധരിപ്പിച്ചു നേടിയെടുത്ത അനുമതി റദ്ദാക്കുന്നതിന് നിയമനടപടി തുടരാനും യോഗം തീരുമാനിച്ചു. രക്ഷാധികാരി ഇ. എസ്. രാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി.വി. ബാലൻ അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി വി.വി.സുധാകരൻ പ്രവർത്തന റിപ്പോർട്ടും, വരവ് – ചെലവ് കണക്കും അവതരിപ്പിച്ചു. അഡ്വ. ടി.കെ. രാധാകൃഷ്‌ണൻ, എൻ വി വത്സൻ, ശശീന്ദ്രൻ മുണ്ടയ്ക്കൽ, പി.വേണു, എൻ. എം. വിജയൻ, മോഹനൻ പൂങ്കാവനം , സി.കെ. ശശീന്ദ്രൻ, കെ. പി. ബാബു രാജ്, വി.കെ. ദാമോദരൻ, കെ. എം. ബാലകൃഷ്ണൻ, പ്രജോദ് . സി. പി, സുധീഷ് കോവിലേരി, നാരായണൻ നായർ.കെ, സജിത്ത് തെക്കെയിൽ, ടി.എം.പ്രതാപ്ചന്ദ്രൻ, അശോകൻ.കെ, എന്നിവർ സംസാരിച്ചു.