തമിഴ്‌നാട്ടില്‍ മുല്ലപ്പൂവ് വില കിലോയ്ക്ക് 4500 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായി പെയ്ത മഴയില്‍ മുല്ലപ്പൂക്കൃഷി നശിച്ചതും വിവാഹ സീസണായതിനാലുമാണ് വില കൂടിയതെന്ന് വ്യാപാരികള്‍ പറഞ്ഞു. തമിഴ്‌നാടിന്റെ തെക്കന്‍ജില്ലകളിലാണ് മുല്ലപ്പൂ കൃഷി കൂടുതലായി നടക്കുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ പെയ്ത മഴയില്‍ കൃഷിനാശം വ്യാപകമായിരുന്നു. ഏക്കറു കണക്കിന് മുല്ലപ്പൂ കൃഷിയാണ് നശിച്ചത്. ഇതേത്തുടര്‍ന്ന് വിളവെടുപ്പ് ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറഞ്ഞു. ജനുവരി വരെ വിലയുയര്‍ന്നുതന്നെ തുടരുമെന്നും വ്യാപാരികള്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ മുല്ലപ്പൂവ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മാസങ്ങളിലൊന്നാണ് ഡിസംബര്‍.
കേരളത്തിലും മുല്ലപ്പൂവിന് വില വർധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ 2000 രൂപയാണ് ഒരു കിലോ മുല്ലപ്പൂവിന് വില. കേരളത്തിൽ സീസണിൽ ഈ വിലക്കയറ്റം സാധാരണമാണ്. കഴിഞ്ഞ ഓണത്തിന് ജില്ലയിൽ ഒരു കിലോ മുല്ലപ്പൂവിന് 5500 രൂപയ്ക്ക് മുകളിൽ എത്തിയിരുന്നു.
