പന്തലായനിയിലെ ഡി.വൈ. എഫ്. ഐ അക്രമണം: ഇരട്ടത്താപ്പ് തുടർന്നാൽ കൊയിലാണ്ടി പോലീസ് മറുപടി പറയേണ്ടി വരുമെന്ന് അഡ്വ. കെ. പ്രവീൺ കുമാർ

പന്തലായനിയിൽ ഉണ്ണികൃഷ്ണന്റെ കുടുംബത്തിലെ സ്ത്രീകളെ ഉൾപ്പെടെ കയ്യേറ്റം ചെയ്ത കേസിലെ പ്രതികൾക്കായി തിരച്ചിൽ നടത്താൻ മടിക്കുന്ന പോലീസ് ഇന്ന് പുലർച്ചെ എന്റെ കാർ മൂന്നിടങ്ങളിൽ വെച്ച് തടഞ്ഞ് നിർത്തി പരിശോധിച്ചു. പിണറായി വിജയന്റെ ഉത്തരവിനോട് ഇത്രയേറെ അടിമത്വം കാണിക്കുന്ന പോലീസ് ഒരു കുടുംബത്തിലെ സ്ത്രീകളെ ഉൾപ്പെടെ അതിക്രൂരമായി കയ്യേറ്റം ചെയ്ത പ്രതികളെ പിടികൂടാൻ ഒരു സൈക്കിൾ പോലും പരിശോധിക്കുന്നില്ല. അടുത്ത 48 മണിക്കൂറിനുള്ളിൽ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ ഈ സമാധാന സത്യാഗ്രഹത്തിന്റെ രൂപവും ഭാവവും മാറുമെന്നും അഡ്വ: കെ. പ്രവീൺ കുമാർ പറഞ്ഞു.

പന്തലായനി കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ബ്ലോക്ക് കോൺസ് കമ്മിറ്റി നടത്തിയ പ്രതിഷേധ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. നിലവിൽ അറസ്റ്റ് ചെയ്ത പ്രതി വിഷയത്തിലെ അവസാന കണ്ണി മാത്രമാണ്. പ്രധാന പ്രതികൾ ഇപ്പോഴും പോലീസിന്റെ സംരക്ഷണത്തിലാണ് സുരക്ഷിതരായിരിക്കുന്നത് എന്നും ഡി.സി.സി. പ്രസിഡണ്ട് പറഞ്ഞു.

സത്യാഗ്രഹ സമരത്തിന് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മുരളീധരൻ തോറോത്ത് അധ്യക്ഷത വഹിച്ചു. അരുൺ മണമൽ സ്വാഗതം പറഞ്ഞു. കെ.പി.സിസി അംഗം രാമചന്ദ്രൻ മാസ്റ്റർ, രത്നവല്ലി ടീച്ചർ, നാണു മാസ്റ്റർ, ഡി.സി.സി സെക്രട്ടറിമാരായ അഡ്വ. കെ.വിജയൻ, വി.പി. ഭാസ്കരൻ, ഇ. അശോകൻ, ബ്ലോക്ക് പ്രസിഡണ്ട്മാരായ രാമ ചന്ദ്രൻ, കെ.ടി. വിനോദൻ, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് വി.പി. ഇബ്രാഹിം കുട്ടി, ദുൽഖിഫിൽ, വി.ടി. സുരേന്ദ്രൻ, സത്യനാഥൻ മാടഞ്ചേരി, അജയ് ബോസ്, അഡ്വ. പി.ടി. ഉമേന്ദ്രൻ, തൻഹീർ കൊല്ലം, വേണുഗോപാലൻ പി.വി, ശോഭന വി.കെ. എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.