വിഴിഞ്ഞം തുറമുഖത്തെ ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി മാറ്റാൻ കേന്ദ്രനീക്കം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള ചരക്കുനീക്കത്തിലും സമുദ്രവ്യാപാര മേഖലയിലുമുണ്ടായ അനിശ്ചിതത്വത്തെ മറികടക്കാനാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ ബാധിക്കാത്ത സമുദ്രവ്യാപാര കേന്ദ്രമാക്കി വിഴിഞ്ഞത്തെ മാറ്റാനാണ് പദ്ധതി.
സിങ്കപ്പൂര്‍, ദുബൈ തുറമുഖങ്ങള്‍ക്ക് ബദലായി വിഴിഞ്ഞത്തെ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തെ ചുമതലപ്പെടുത്തി. ഷിപ്പിങ് മന്ത്രാലയം ഉദ്യോഗസ്ഥര്‍ സംസ്ഥാന തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.
രാജ്യത്ത് തുറമുഖങ്ങള്‍ വികസിപ്പിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച മാരിടൈം അമൃത്കാല്‍ വിഷന്‍ 2047-ന്റെ ഭാഗമായാണ് പദ്ധതി വരുന്നത്. നിലവിലുള്ള ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലിനെ ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബ് ആക്കുകയാണ് ലക്ഷ്യം.
