കൊയിലാണ്ടി: നിയാർക് ഇന്റർനാഷണൽ അക്കാദമി & റിസർച് സെന്റർ – ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ, പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും മാനസിക ഉല്ലാസം നൽകുന്നതിനായി ‘സ്നേഹ സാന്ത്വനം’ എന്ന പേരിൽ ഇന്ത്യയിലെ ഏറ്റവും വലിയ പ്രത്യേക പരിചരണ കുട്ടികളുടെ റിസർച് സെന്റർ ആയ നിയാർക് അക്കാദമിയിൽ വെച്ച് സംഘടിപ്പിച്ചു.
നിയാർക് കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും ഖത്തറിലും നാട്ടിലും പ്രവർത്തിക്കുന്ന ഗായകരായ സമീർ കണ്ണൂർ, ഹംസ പട്ടുവം, അഫ്സൽ ഷാ, നൗഷാദ്, ആതിര, ആമിന മിതവ എന്നിവർ ഒരുക്കിയ ഗാനമേളയും കലാഭവൻ അസ്‌കറും മകൻ സെഹ്ദും അവതരിപ്പിച്ച മാജിക് ഡാൻസും പരിപാടിക്ക് നിറം പകർന്നു. കുട്ടികൾ ആടിയും പാടിയും, കളിച്ചും ചിരിച്ചും സന്തോഷം പങ്കുവെച്ചപ്പോൾ, രക്ഷിതാക്കൾക്കും ഒരു ദിവസം മുഴുവൻ എല്ലാം മറന്ന് ആസ്വദിക്കാനുള്ള വേദിയായി പരിപാടി മാറി. എല്ലാ കുട്ടികൾക്കും മനോഹരമായ സമ്മാനങ്ങളും നൽകി.
പരിപാടിക്ക് മുന്നോടിയായി നടന്ന സാംസ്‌കാരിക സംഗമം പ്രശസ്ത യുവഗായികയും സീ ടിവി ബെസ്റ്റ് പെർഫോമൻസ് വിന്നറുമായ യുംന അജിൻ ഉദ്ഘാടനം ചെയ്തു. കൺവീനർ ഫൈസൽ മൂസ്സ സ്വാഗതം പറഞ്ഞ യോഗം, പ്രോഗ്രാം കമ്മറ്റി ചെയർമാൻ മുസ്തഫ എം.വി. അധ്യക്ഷനായി. നിയാർക് ജനറൽ സെക്രട്ടറി യൂനുസ് ടി.കെ. മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബൽ ചെയർമാൻ അഷ്‌റഫ് കെ.പി. ‘നിയാർക് ഇന്ന് നാളെ’ എന്ന വിഷയത്തിൽ മാർഗ്ഗരേഖ നൽകി. ചാപ്റ്റർ പ്രസിഡന്റ് ഷാനഹാസ് എടോടി, സയ്യിദ് ജാഫർ എന്നിവർ ഓൺലൈൻ അഭിവാദ്യം നേർന്നു. മുഖ്യാഥിതിക്കുള്ള ഉപഹാരം യാസിർ സമർപ്പിച്ചു.
വിവിധ ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് സാലി ബാത്ത, നൗഷാദ്, താഹ ബർഗൈവ, സലീം ബി.ടി.കെ. (സ്നേഹ തീരം ഖത്തർ), കെ.ജി. റഷീദ് (ഗുൽ മുഹമ്മദ് ഫൗണ്ടേഷൻ), കൃഷ്ണൻ, ബഷീർ, സൈൻ ബാഫഖി, ഇസ്മായിൽ എം.വി. എന്നിവർ സംസാരിച്ചു. ഖത്തർ വ്യവസായി മുസ്തഫ ടി.കെ. നിയാർക്കിനുള്ള പ്രവർത്തന ഫണ്ട് കൈമാറി. നിയാർക് ടെക്നിക്കൽ ഹെഡ് അർഷക് ചന്ദ്രൻ നന്ദി പറഞ്ഞു.
ഖത്തറിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി, കേരളത്തിൽ മെഡിക്കൽ പഠനം പൂർത്തിയാക്കി ഇപ്പോൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സേവനം ചെയ്യുന്ന കൊയിലാണ്ടി സ്വദേശികളായ യുവഡോക്ടർമാരായ ഫാദിൽ മുസ്തഫ, ഫൈസ് മുസ്തഫ എന്നിവരെ യോഗം അനുമോദിച്ചു. സംഗീതത്തിലൂടെ ‘സൗഹൃദം, സൗഹൃദത്തിലൂടെ കാരുണ്യം’ എന്ന ആപ്തവാക്യത്തെ അനർത്ഥമാക്കി ദോഹയിൽ പ്രവർത്തിക്കുന്ന ഈണം ദോഹ കലാപരിപാടികൾക്ക് നേതൃത്വം നൽകി. വീഡിയോ ഫോട്ടോ സോനെക്സ് കൊയിലാണ്ടി കൈകാര്യം ചെയ്തു.
മുന്നൂറോളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത മുഴുദിന പ്രോഗ്രാം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും സ്റ്റാഫുകളും വളണ്ടിയർമാരും പ്രദേശവാസികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവരും ഒരേപോലെ ആസ്വദിച്ചു. അടുത്ത് തന്നെ വീണ്ടും കാണാം എന്ന് പരസ്പരം സ്നേഹം പങ്കുവെച്ചാണ് സംഗമത്തിൽ നിന്നും ഏവരും പിരിയുന്നത്.