കൊയിലാണ്ടി: റോഡിൻ്റെ അശാസ്ത്രീയ നിർമാണം കാരണം വീട്ടിലേക്ക് ചെളിവെള്ളം കുത്തിയൊലിക്കുന്നത് കുടുംബത്തിനെ ദുരിതത്തിലാക്കുന്നു. അരിക്കുളം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പറമ്പത്ത് നമ്പൂരികണ്ടി അഷറഫിന്റെ വീട്ടിലേക്കാണ് കനത്ത മഴയിൽ റോഡിൽ നിന്നും ചെളിവെള്ളം ഒഴുകുന്നത്. മലിന ജലം നിറഞ്ഞതിനാൽ വീടും പരിസരവും വ്യത്തിഹീനമാവുകയാണ്. നമ്പൂരികണ്ടി – പുളിക്കിലാട്ട് റോഡ് പുതുതായി ടാറിങ്ങ് ചെയ്തെങ്കിലും റോഡിനിരുവശവും ഓവുചാൽ നിർമ്മിച്ചിരുന്നില്ല. ഇതു കാരണം റോഡിലൂടെ ചെളിവെള്ളം പരന്നൊഴുകി വീട്ടിലേക്ക് കയറുകയാണ്.
പറമ്പത്ത് – പാറക്കുളങ്ങര റോഡിന്റെ എല്ലാ ഭാഗത്ത് നിന്നും ഒഴുകി എത്തുന്ന വെള്ളം ഈ പോക്കറ്റ് റോഡിലൂടെ ആയിരുന്നു ഒഴുകിരുന്നത്. ഈ റോഡ് മെറ്റൽ ചെയ്ത് ഉയർത്തിയതിനാൽ പ്രധാന റോഡിൽ വെള്ളം കെട്ടി കിടന്ന് വീട്ടിലേക്ക് ഒഴുകുകയാണ്. വെള്ളം കുത്തിയൊലിച്ച് എത്തുന്നതിനാൽ റോഡ് പൊട്ടിപൊളിയാനും തുടങ്ങിയിട്ടുണ്ട്. റോഡിൽ നിന്നും ചെളി വെള്ളം വീട്ടിലേക്ക് ഒഴുകുന്ന പ്രശ്നം കുടുംബവും യു ഡി എഫ് നേതാക്കളും വാർഡ് മെമ്പറെ അറിയിച്ചെങ്കിലും യാതൊരു നടപടിയും എടുത്തില്ല. ഇതിനെതിരെ ശക്തമ സമരം നടത്താൻ യു ഡി എഫ് പന്ത്രണ്ടാം വാർഡ് കമ്മിറ്റി തീരുമാനിച്ചു. അശാസ്ത്രീയ റോഡ് നിർമാണത്തിനെതിരെ ഇന്ന് വൈകിട്ട് 4 മണിക്ക് റോഡിൽ വാഴ നട്ട് പ്രതിഷേധിക്കാൻ യു ഡി എഫ് വാർഡ് കമ്മിറ്റി തീരുമാനിച്ചു. ശ്രീധരൻ കണ്ണമ്പത്ത് അധ്യക്ഷത വഹിച്ചു.
സജീർ സി കെ, പി കെ കെ ബാബു, ഫൈസൽ , കെ കെ ലത്തീഫ്, വി പി കെ അഷറഫ് എന്നിവർ പ്രസംഗിച്ചു.