മഴക്കാലത്ത് വൈബാണ് കാരയില്‍നട

/

പേരാമ്പ്ര: മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന പാടത്തിന് നടുവില്‍ വിശ്രമിക്കാന്‍ പ്രകൃതി രമണീയമായ ഒരു സ്ഥലം. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള പാറപ്പുറത്തിന് സമീപമുള്ള കാരയില്‍നട അടുത്തകാലത്ത് ചെറുപ്പക്കാരുടെ ഇഷ്ടകേന്ദ്രമാണ്. വൈകുന്നേരമായാല്‍ ചെറു സംഘങ്ങളായി യുവതീ യുവാക്കളും കുടുംബങ്ങളുമെല്ലാം ഇവിടേക്കെത്തും. തോട്ടില്‍ നീന്തല്‍ പഠിക്കാന്‍ അവധി ദിവസങ്ങളിലെല്ലാം കുട്ടികളുടെ വലിയ തിരക്കാണ്. വൈകുന്നേരം രക്ഷിതാക്കള്‍ക്കൊപ്പമെത്തുന്ന കുട്ടികളെ കൊണ്ട് ഇവിടം നിറയും. മഴക്കാലമായതോടെ നിരവധി യുവാക്കളും നീന്താനായി ഇവിടെയത്തുന്നു. സായാഹ്നങ്ങളില്‍ കാറ്റേറ്റിരിക്കാന്‍ ദൂരെനിന്നുപോലും വാഹനങ്ങളില്‍ ആളുകള്‍ എത്തുന്നുണ്ട്.

ജില്ലയുടെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന ആവളപാണ്ടി പാടശേഖരത്തിന് നടുവിലാണ് ഈ സ്ഥലം. പന്നിമുക്ക് ആവള റോഡിലെ പാറപ്പുറത്ത് നിന്നും ചെറുവണ്ണൂര്‍ വഴിയും ഇവിടേക്ക് എത്താനാകും. സന്ദര്‍ശകര്‍ കൂടിയതോടെ ഇവിടം കൂടുതല്‍ മനോഹരമാക്കാനുള്ള ശ്രമങ്ങളും ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.ഷിജിത്ത് പറഞ്ഞു. റോഡിന് വശങ്ങളില്‍ ഹാന്റ് റെയില്‍ ഘടിപ്പിക്കലും പാതയോരത്ത് സിമന്റ് കട്ട പതിക്കലും ചെയ്തിട്ടുണ്ട്. ഇരിക്കാന്‍ ബെഞ്ചുകളും സ്ഥാപിച്ചു. 18 ലക്ഷം രൂപ ചെലവഴിച്ച് വയോജനപാര്‍ക്ക് എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.

പത്ത് ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ആദ്യഘട്ടത്തില്‍ നടന്നത്.രാത്രിയില്‍ പ്രദേശത്ത് വെളിച്ചമെത്തിക്കാന്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. പുറത്ത് നിന്ന് എത്തുന്നവര്‍ പലരും പ്രദേശത്ത് മാലിന്യം വലിച്ചെറിഞ്ഞ് പോകുന്നത് ഒഴിവാക്കാനുള്ള നടപടിയും വേണം. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചാല്‍ ഇതിന് പരിഹാരം കാണാനാകും. ഇനി നടക്കുന്ന പ്രവൃത്തിയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുറ്റ്യോട്ട് നടയില്‍ നിന്ന് കാരയില്‍ നടയിലേക്ക് പാത നിര്‍മ്മിച്ച് ആളുകള്‍ക്ക് രാവിലെ നടക്കാനുള്ള സംവിധാനം ഒരുക്കിയാല്‍ ഏറെ പ്രയോജനമാകുമെന്ന് രാവിലെ നടക്കാനെത്തുന്നവരുടെ കൂട്ടായ്മയായ ഏര്‍ളി ബേര്‍ഡ്‌സിന് നേതൃത്വം നല്‍കുന്ന നടന്‍ പ്രദീപ് മുദ്ര ചൂണ്ടിക്കാട്ടി. തോടിന് കുറുകെയുള്ള പാലം കൂടുതല്‍ മനോഹരമാക്കുകയും ചെയ്യാം. സമീപത്ത് തന്നെ ഓപ്പണ്‍ ജിംനേഷ്യവും ഒരുക്കാനാകും. ആരോഗ്യം, ടൂറിസം, കൃഷി എന്നിവക്കൊക്കെ പ്രാധാന്യം നല്‍കുന്ന രൂപത്തില്‍ തുടര്‍ പദ്ധതി നടപ്പാക്കിയാല്‍ നല്ലൊരു കേന്ദ്രമാക്കി കാരയില്‍നട മാറ്റാനാകും.

Leave a Reply

Your email address will not be published.