താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതനായ വിദ്യാർത്ഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബിൽ നിന്നാണെന്ന് പൊലീസ്. ഫോണിൻ്റെ സെർച്ച് ഹിസ്റ്ററിയിൽ അതിൻ്റെ തെളിവുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത നഞ്ചക്ക് കരാട്ടെ പരിശീലനം നടത്തുന്ന ഇളയ സഹോദരന്റേതാണ്.
ഷഹബാസിന്റെ മൊബൈൽ ഫോൺ മണിക്കൂറുകളായി പരിശോധിച്ച സൈബർ സെല്ലും പൊലീസും പ്രതികൾ ഷഹബാസിന് അയച്ച പല മെസ്സേജുകളും ഡിലീറ്റ് ചെയ്തതായി പരിശോധനയിൽ കണ്ടെത്തി. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതോടെ കൂടുതൽ തെളിവുകളും വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭ്യമാകും.
മുതിർന്നവർക്ക് കേസിൽ നിലവിൽ പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ശാസ്ത്രീയ പരിശോധന ഫലം ലഭിക്കുന്നതോടെ അതിലും വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനിടെ ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്നതിന് കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. ആക്രമണത്തിന് മുമ്പ് ഇൻസ്റ്റഗ്രാം വഴി പ്രതികൾ കൊലവിളി നടത്തിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. നേരിട്ട് കണ്ടാൽ കൊല്ലുമെന്നും നഞ്ചക്ക് ഉപയോഗിച്ച് മർദിക്കുമെന്നും പ്രതികളായ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തിയിരുന്നു.