മുച്ചിലോട്ടു ഭഗവതി
വടക്കെ മലബാറിലെ വാണിയസമുദായത്തിന്റെ കുലദേവതയാണ് മുച്ചിലോട്ടു ഭഗവതി. കീഴ്ലോകത്തെ മനുഷ്യരുടെ മാരിയും ചൂരിയും മഹാവ്യാധിയും തടകിയൊഴിപ്പിച്ച് ഗുണപ്പാടു വരുത്താൻ പരമശിവൻ മകളെ തോറ്റിച്ചമച്ച് ഭൂമിയിലേക്കയച്ചതാണെന്ന് തോറ്റംപാട്ടു പറയുന്നു. എന്നാൽ ജീവത്യാഗം ചെയ്ത ഒരു ബ്രാഹ്മണകന്യക ദൈവക്കരുവായി മാറിയ കഥയും ഈ തെയ്യത്തിന്റെ പശ്ചാത്തലമായി പറയപ്പെടുന്നുണ്ട്.
പുരാവൃത്തം
തോറ്റം പാട്ടുകളിലൂടെ പൂർണ്ണമായും അനാവൃതമാകാത്ത ചില ഐതിഹ്യങ്ങളാണ് മുച്ചിലോട്ടു ഭഗവതിയുമായി ബന്ധപ്പെട്ട് ഇന്ന് പ്രചാരത്തിലുളളത്. പ്രാചീന കേരളത്തിലെ പ്രധാന ഗ്രാമങ്ങളിലൊന്നായ പെരിഞ്ചല്ലൂരിൽ (ഇന്നത്തെ തളിപ്പറമ്പ്) വളരെ ചെറുപ്പത്തിൽ തന്നെ സർവ്വ ശാസ്ത്രങ്ങളിലും കലകളിലും വിദുഷിയായ ഒരു കന്യകയുണ്ടായിരുന്നത്രെ. അവളുടെ കീർത്തി നാടെങ്ങും പരന്നു. ഒരു പെണ്ണ് തങ്ങളേക്കാൾ പ്രശസ്തിയിലെത്തിയതിൽ അസൂയാലുക്കളായ ചിലർ അവളുടെ പതനത്തിനായി കാത്തിരുന്നു.അവർ അന്യനാട്ടിൽ നിന്ന് ചില പണ്ഡിതന്മാരെ വരുത്തി അവളെ തർക്കത്തിനായി ക്ഷണിച്ചു. ഏറ്റവും വലിയ വേദന ഏതെന്ന അവരുടെ ചോദ്യത്തിന് പ്രസവവേദന എന്നും ഏറ്റവും വലിയ രസം ഏതെന്ന ചോദ്യത്തിന് കാമരസം എന്നും അവൾ ഉത്തരം നല്കി.
അനുഭവിച്ചറിയാത്ത ഒരാൾക്ക് ഈ ഉത്തരങ്ങൾ നല്കാനാവില്ല എന്നും അവിവാഹിതയായ ഒരു കന്യക ഇങ്ങനെ ഉത്തരം നല്കണമെങ്കിൽ അവൾ പിഴച്ചവളായിരിക്കുമെന്നും അവർ വിധിയെഴുതി, അവളെ ഭ്രഷ്ടയാക്കി. അങ്ങനെ വീടുവിട്ടിറങ്ങിയ ആ കന്യക കരിവെള്ളൂർ ശിവക്ഷേത്രത്തിലും രയരമംഗലം ക്ഷേത്രത്തിലും പ്രാർത്ഥിച്ച് അഗ്നികുണ്ഡമൊരുക്കി അതിൽ ആത്മാഹുതി ചെയ്യാൻ തീരുമാനിച്ചു. ആ സമയത്ത് ക്ഷേത്രത്തിലേക്ക് എണ്ണയുമായി പോവുകയായിരുന്ന വാണിയനോട് അയാളുടെ കൈയിലുള്ള എണ്ണ അഗ്നികുണ്ഡത്തിലൊഴിക്കുവാൻ അവൾ ആവശ്യപ്പെട്ടു. അയാൾ അതനുസരിച്ചു. വീട്ടിലെത്തിയപ്പോൾ കാലിയായ തന്റെ എണ്ണപ്പാത്രം നിറഞ്ഞു കവിഞ്ഞതു കണ്ട വാണിയൻ അത്ഭുതപരതന്ത്രനായി.
തെയ്യം
ഇതിനിടയിൽ വെള്ളം കോരാൻ കിണറ്റിൻകരയിൽ ചെന്ന വാണിയത്തി കിണറിലെ വെള്ളം ഇളകി മറിയുന്നതു കണ്ടു ഭയപ്പെട്ടു .അങ്ങനെ അവർക്ക് ദേവി തന്റെ സാന്നിദ്ധ്യം സ്പഷ്ടമാക്കിക്കൊടുക്കുകയും അവരുടെ കുലദേവതയായി കുടികൊള്ളുകയും ചെയ്തു എന്നാണ് ഐതിഹ്യം.
നിത്യകന്യകയായ മുച്ചിലോട്ടു ഭഗവതിയുടെ പന്തൽ മംഗല്യമാണത്രെ കളിയാട്ടങ്ങൾ. ഓരോ തവണയും കല്യാണം മുടങ്ങുകയും ദേവി നിത്യകന്യകയായി തുടരുകയും ചെയ്യുന്നു. ഭുവനി മാതാവായ മുച്ചിലോട്ട് ഭഗവതി അന്നപൂർണ്ണേശ്വരിയും ശാന്തസ്വരൂപിയുമാണ്. രയരമംഗലത്ത് ഭഗവതിയുടെ കൈകാര്യകർതൃത്വ ചുമതല മുച്ചിലോട്ടു ഭഗവതിക്കാണെന്നാണ് വിശ്വാസം. കരിവെള്ളൂർ മുച്ചിലോട്ട് ആദ്യ മുച്ചിലോട്ടായി കണക്കാക്കപ്പെടുന്നു. തെക്ക് വടകര ചോറോട് മുച്ചിലോട്ടു മുതൽ വടക്കോട്ട് 108 മുച്ചിലോട്ടു കാവുകളാണുള്ളത്.
വണ്ണാൻ സമുദായത്തിൽ പ്പെട്ടവരാണ് മുച്ചിലോട്ടു ഭഗവതിയുടെ തെയ്യം കെട്ടിയാടുന്നത്. തെയ്യങ്ങളിലെ അമ്മദൈവങ്ങളിൽ ഏറ്റവും സൗന്ദര്യ രൂപമാണ് മുച്ചിലോട്ടു ഭഗവതിയുടേത്. വടക്കൻ സമ്പ്രദായം, പഴശ്ശി സമ്പ്രദായം എന്നിങ്ങനെ രണ്ടു ശൈലികൾ മുച്ചിലോട്ടു ഭഗവതിയുടെ തെയ്യങ്ങളിൽ കണ്ടുവരുന്നുണ്ട്.
വളപട്ടണത്തിനു വടക്ക് മുച്ചിലോട്ടു ഭഗവതിക്ക് പെരുങ്കളിയാട്ടങ്ങളും പഴയ കോട്ടയം സ്വരൂപത്തിലുള്ള പ്രദേശങ്ങളിലെ മുച്ചിലോട്ടുകാവുകളിൽ ആണ്ടു കളിയാട്ടങ്ങളുമാണുള്ളത്. രൂപഭാവങ്ങളിൽ രണ്ടു ശൈലിയും തമ്മിൽ വലിയ അന്തരം കാണാൻ കഴിയില്ല. എന്നാൽ നർത്തനത്തിൽ പ്രകടമായ വ്യത്യാസമുണ്ട്. വടക്കൻ ശൈലിയേക്കാൾ കുറെക്കൂടി നൃത്ത പ്രധാനമാണ് പഴശ്ശി ശൈലി.
മുച്ചിലോട്ടു ഭഗവതിയ്ക്ക് തലയിൽ ചെക്കിപ്പൂമാലകൾ തൂക്കിയിട്ട മനോഹരമായ തിരുമുടിയും അരയിൽ തെക്കനൊടയും വിതാനത്തറയുമാണ് വേഷം. ‘കുറ്റി ശംഖും, പ്രാക്കഴുത്തു ‘മെന്ന മുഖത്തെഴുത്ത് ആ മുഖത്തിന് അസാമാന്യമായ സൗന്ദര്യവും ശാന്തിയും പകർന്നു നല്കുന്നു.
മധു കിഴക്കയിൽ