ക്രിസ്മസ് നാളില്‍ മന്ത്രി മുത്തയ്യ മുതലിയാര്‍ക്കെതിരെ കെ.കേളപ്പന്റെ പ്രതിഷേധവും,അറസ്റ്റും,മായാതെ കിടപ്പുണ്ട് ബ്രിട്ടീഷ് രേഖകളില്‍

മദ്രാസ് പ്രസിഡന്‍സിയിലെ സുബ്ബരായന്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ-എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു എസ്.മുത്തയ്യ മുതലിയാര്‍.1929 ഡിസംബര്‍ 25ന് മുത്തയ്യ മുതലിയാര്‍ക്ക് കൊയിലാണ്ടി ഡിസ്പെന്‍സറിക്ക് സമീപമൊരു സ്വീകരണമൊരുക്കി. സ്വീകരണ പരിപാടിയ്ക്ക് ചുക്കാന്‍ പിടിച്ചത് മുന്‍ സുപ്രിം കോടതി ജഡ്ജി വി.ആര്‍.കൃഷ്ണയ്യരുടെ പിതാവ് വി.വി.രാമയ്യര്‍.കൊയിലാണ്ടി താലൂക്ക് ബോര്‍ഡ് അംഗങ്ങളായിരുന്നു രാമയ്യരും കെ.കേളപ്പനും. താലൂക്ക് ബോര്‍ഡില്‍ രാമയ്യരുടെ മുഖ്യ എതിരാളിയായിരുന്നു കെ. കേളപ്പന്‍.ബോര്‍ഡ് യോഗങ്ങളില്‍ പലപ്പോഴും അവര്‍ കൊമ്പ് കോര്‍ക്കും.രാമയ്യര്‍ക്കെതിരെ ഒരു അവിശ്വാസപ്രമേയവും താലൂക്ക് ബോര്‍ഡില്‍ കെ.കേളപ്പന്‍ കൊണ്ടുവന്നിരുന്നു.ഈ രാഷ്ട്രീയാവസ്ഥയിലാണ് രാമയ്യരുടെ നേതൃത്വത്തില്‍ മന്ത്രിയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണമൊരുക്കുന്നത്. കേളപ്പനും കൂട്ടരും സ്വീകരണം അലങ്കോലപ്പെടുത്തുമെന്ന് തീര്‍ച്ചയായിരുന്നു. ഈ വിവരം രഹസ്യമായി രാമയ്യര്‍ക്ക് ലഭിച്ചു.ഇക്കാര്യം രാമയ്യര്‍ പോലീസിനെ അറിയിച്ചു. പോലീസ് എല്ലാ തയ്യാറെടുപ്പോടെയും കൂടി യോഗ സ്ഥലത്ത് നിലയുറപ്പിച്ചു. യോഗം തുടങ്ങുന്നതിന് മുമ്പ് പോലീസ് ഇന്‍സ്പെക്ടര്‍ കേളപ്പനെ കാണുകയും പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു. അനന്തരാമയ്യര്‍ എന്ന റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ കൂടെ മന്ത്രി സ്വീകരണ പന്തലിലേക്ക് നടന്നു. യോഗത്തിന്റെ അജണ്ട മുന്‍കൂട്ടി നിശ്ചയിച്ചതായിരുന്നെങ്കിലും മന്ത്രി പന്തലിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശങ്കരന്‍ നമ്പ്യാര്‍ കേളപ്പനെ അധ്യക്ഷ പദവി അലങ്കരിക്കാന്‍ ക്ഷണിച്ചു.എന്നാല്‍ ഇത് അവഗണിച്ച് രാമയ്യര്‍ എഴുന്നേറ്റ് പ്രസംഗിക്കുയും മന്ത്രിയെ പ്രസംഗിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ഈ സമയം കെ.കേളപ്പന്‍ ചാടിയെഴുന്നേറ്റു മന്ത്രിയെ ജനങ്ങള്‍ ഈ പരിപാടിക്ക് ക്ഷണിച്ചിട്ടില്ലെന്ന് അറിയിച്ചു. വേദിയില്‍ മൊത്തം ആശയക്കുഴപ്പമായിരുന്നു.ഇതിനിടയില്‍ ആര്‍.ഡി.ഒ പോലീസ് ഇന്‍സ്പെക്ടറോട് പന്തലില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു.അതിനുശേഷം ഇന്‍സ്പെക്ടര്‍ കെ.കേളപ്പന്‍ ,കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, ശങ്കരന്‍ നമ്പ്യാര്‍, പരമേശ്വരന്‍ പിള്ള എന്നിവരെ നീക്കം ചെയ്തു. പ്രതിഷേധം അടങ്ങിയതോടെ മന്ത്രി പ്രസംഗം പൂര്‍ത്തിയാക്കി മടങ്ങി.
കേളപ്പന്റെ അറസ്റ്റിനെക്കുറിച്ച് 1930 ഫെബ്രുവരി 11ന് മലബാര്‍ ജില്ലാ കലക്ടര്‍ ഇ.എം. ഗവാന്‍ ഫോര്‍ട്ട് സെന്റ് ജോര്‍ജിലെ ചീഫ് സെക്രട്ടറിക്കയച്ച കത്തിലാണ് മന്ത്രിക്കെതിരായ പ്രതിഷേധവും കേളപ്പന്റെ അറസ്റുമെല്ലാം രേഖപ്പെടുത്തിയത്.കെ.കേളപ്പന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ സംഭവങ്ങളും കോഴിക്കോട് റീജനല്‍ ആര്‍ക്കൈവ്സിലെ മദ്രാസ് റിക്കാര്‍ഡ് ലോ ഡിപ്പാര്‍ട്ട്മെന്റിലെ നാലാം നമ്പര്‍ നമ്പര്‍ ബണ്ടില്‍ സീരിയല്‍ നമ്പര്‍ എട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗം മുന്‍ മേധാവി പ്രൊഫ.എം.സി.വസിഷ്ഠ് തന്റെ ഗവേഷണത്തിനിടയിലാണ് ഈ രേഖ ശ്രദ്ധിച്ചത്.
ഈ പരിപാടിയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രധാന ഉദ്ദേശം മന്ത്രിയെ തടസ്സപ്പെടുത്തുക എന്നതിലുപരി രാമയ്യരെ എതിര്‍ക്കുക എന്നതായിരുന്നു. ഇതേപോലുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ പയ്യന്നൂരിലും കണ്ണൂരിലും നടത്തിയിട്ടുണ്ട്.മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലും ഈ സംഭവത്തെക്കുറിച്ച് ചോദ്യങ്ങളുണ്ടായി. ചോദ്യങ്ങള്‍ ഉന്നയിച്ചത് കെ.പി.രാമന്‍ മേനോനായിരുന്നു (ചോദ്യം നമ്പര്‍ 1992, തീയതി 17.01.1930).കേളപ്പന്‍ നായരെ പോലീസ് അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ചിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം.കേളപ്പന്‍ നായരെ അറസ്റ്റ് ചെയ്തിരുന്നുവെന്നും എന്നാല്‍ മര്‍ദ്ദിച്ചിട്ടില്ലെന്നുമായിരുന്നു ഉത്തരം.ദേശീയ പ്രസ്ഥാനം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന സമയത്താണ് കൊയിലാണ്ടിയിലെ കെ.കേളപ്പന്റെ അറസ്റ്റ് ഉണ്ടായത്.മലബാറിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്താതെ പോയ ഈ ചരിത്രസംഭവം പ്രാദേശികതലങ്ങളില്‍ പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തെയും അവര്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളെക്കുറിച്ചുമുള്ള സൂചനകളുമാണ് നല്‍കുന്നത്.

Leave a Reply

Your email address will not be published.

Previous Story

ചാലോറ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ മൗനവ്രതവും ഉപവാസവും

Next Story

മേഘ പനങ്ങാട്,ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി,ഉദ്ഘാടനം മത്സരത്തിൽ കോഴിക്കോട് പാലക്കാടിനെ പരാജയപ്പെടുത്തി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പഞ്ചാരിമേളം അരങ്ങേറി

ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിന്റെ രണ്ടാം ദിനത്തിൽ നടന്ന പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി. കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണത്തിൽ മേള അഭ്യസിച്ചവരാണ് അരങ്ങേറ്റം

പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ഞായറാഴ്ച മണക്കുളങ്ങര ക്ഷേത്രം സന്ദർശിക്കും

ആന ഇടഞ്ഞ് മൂന്നുപേർ മരിക്കാനിടയായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രതിപക്ഷം നേതാവ് വി ഡി സതീശൻ സന്ദർശനം