അഞ്ചു ലക്ഷം ക്ഷീരകര്‍ഷകര്‍ രണ്ടു രൂപ വീതമെടുത്തു നിര്‍മ്മിച്ച ‘ മന്ഥന്‍ ‘ ഹിന്ദിസിനിമ 48 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു

/

ഗുജറാത്തിലെ ക്ഷീര സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ അഞ്ചു ലക്ഷം ക്ഷീരകര്‍ഷകര്‍ രണ്ടു രൂപ വീതമെടുത്തു നിര്‍മിച്ച ‘ മന്ഥന്‍ ‘ എന്ന ഹിന്ദിസിനിമ 48 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ശ്യാം ബനഗല്‍ സംവിധാനം ചെയ്ത ഈ സിനിമ കോഴിക്കോടും കൊച്ചിയുമടക്കം രാജ്യത്തെ അമ്പതു നഗരങ്ങളിലെ നൂറ് തിയേറ്ററുകളില്‍ ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ റിലീസാകും. ഫ്രാന്‍സിലെ പ്രശസ്തമായ കാന്‍ ചലച്ചിത്രോത്സവത്തില്‍ ഈയിടെ മന്ഥന്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കാണികള്‍ നിറഞ്ഞ കൈയടികളോടെയാണു സിനിമയെ സ്വീകരിച്ചത്.

ആള്‍ക്കൂട്ടപ്പിരിവിലൂടെ ( ക്രൗഡ് ഫണ്ടിങ് ) രാജ്യത്താദ്യമായി നിര്‍മിച്ച മന്ഥന്‍ ( കടയല്‍ ) കോഴിക്കോട്ടുകാരനായ ഡോ. വര്‍ഗീസ് കുര്യന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യയിലെ ക്ഷീരവിപ്ലവത്തിന്റെ കഥ പറയുന്നു. അന്താരാഷ്ട്ര ക്ഷീരദിനമായ ജൂണ്‍ ഒന്നിനാണു ചിത്രം തിയേറ്ററുകളിലെത്തുക. 1976 ല്‍ റിലീസായ ചിത്രം രണ്ടു ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. മന്ഥനു കാന്‍ ചലച്ചിത്രമേളയില്‍ ലഭിച്ച സ്വീകരണത്തില്‍ താന്‍ ആഹ്ലാദഭരിതനാണെന്നു സംവിധായകന്‍ ശ്യാം ബനഗല്‍ പറഞ്ഞു. സിനിമ വീണ്ടും തിയേറ്ററുകളില്‍ എത്തുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. 1976 ല്‍ സിനിമ ആദ്യം റിലീസായപ്പോള്‍ കര്‍ഷകര്‍ കാണിച്ച താല്‍പ്പര്യം ശ്യാം ബനഗല്‍ ഓര്‍ത്തെടുത്തു. ചെറിയ പട്ടണങ്ങളില്‍നിന്നും ഗ്രാമങ്ങളില്‍നിന്നും കൂട്ടത്തോടെ കാളവണ്ടികളില്‍ എത്തിയാണ് അവര്‍ തിയേറ്ററുകള്‍ നിറച്ച് സിനിമ വമ്പിച്ച വിജയമാക്കി മാറ്റിയത്. കേടുപാടുകള്‍ പറ്റിയ പഴയ പ്രിന്റ് നന്നാക്കിയെടുത്താണു ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനും അമുലിന്റെ ഉടമസ്ഥരായ ഗുജറാത്ത് സഹകരണ മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനും ( ജി.സി.എം.എം.എഫ് ) മന്ഥന്‍ വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നത്. പി.വി.ആര്‍-ഇനോക്‌സ് ലിമിറ്റഡും സിനിപോളിസ് ഇന്ത്യയുമായി ചേര്‍ന്നാണു ഈ ദൗത്യം പൂര്‍ത്തിയാക്കിയത്.

കാനില്‍ നിറഞ്ഞ സദസ്സിനൊപ്പം സിനിമ കണ്ട നടന്‍ നസിറുദ്ദീന്‍ഷായും പഴയ കാലത്തിന്റെ ഓര്‍മകളില്‍ വികാരഭരിതനായി. സിനിമയുടെ അവസാനം കാണികള്‍ എഴുന്നേറ്റുനിന്നു കൈയടിച്ചപ്പോള്‍ തന്റെ കണ്ണുകള്‍ നിറഞ്ഞുപോയെന്നു അദ്ദേഹം പറഞ്ഞു. ഈ ആദരവ് തനിക്കു മാത്രമുള്ളതല്ലെന്നും കാലത്തിന്റെ പരീക്ഷണങ്ങളെ വിജയപൂര്‍വം മറികടന്ന മന്ഥന്‍ എന്ന സിനിമക്കുള്ളതാണെന്നും അതിലെ ഒരു പ്രധാന കഥാപാത്രമായ നസിറുദ്ദീന്‍ ഷാ പറഞ്ഞു. ചരിത്രം സൃഷ്ടിച്ച ഒരു സിനിമയുടെ മനോഹരമായ വീണ്ടെടുപ്പ് എങ്ങനെയെന്നു കാണാനുള്ള അവസരം പ്രേക്ഷകര്‍ പാഴാക്കരുതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. തിയേറ്ററില്‍പോയി താനും വീണ്ടും മന്ഥന്‍ കാണും- ഷാ പറഞ്ഞു. ഡോ. വര്‍ഗീസ് കുര്യന്റെ മകള്‍ നിര്‍മല കുര്യനും അന്തരിച്ച നടി സ്മിതാ പാട്ടീലിന്റെ മകന്‍ പ്രഥീക് ബബ്ബാറും നസിറുദ്ദീന്‍ ഷായ്‌ക്കൊപ്പം കാനില്‍ മന്ഥന്‍ കാണാനെത്തിയിരുന്നു.

കേരളത്തില്‍ കോഴിക്കോട്ടും കൊച്ചിയിലുമാണു മന്ഥന്‍ വീണ്ടും റിലീസ് ചെയ്യുന്നത്. അഹമ്മദാബാദ്, അംബാല, അമൃത്‌സര്‍, ആനന്ദ്, ബംഗളൂരു, ഭതിന്‍ഡ, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഢ്, ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി, ഗുവാഹതി, ഗ്വാളിയോര്‍, ഹുബ്ലി, ജാംനഗര്‍, ഹൈദരാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിലും ചിത്രം റിലീസാകും.

ഇന്ത്യയിലെ ക്ഷീരവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്റെ ജീവിതത്തില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാണു മന്ഥന്‍ രൂപം കൊണ്ടത്. പത്തു ലക്ഷം രൂപയായിരുന്നു നിര്‍മാണച്ചെലവ്. ജി.സി.എം.എം.എഫില്‍ അംഗങ്ങളായ അഞ്ചു ലക്ഷം കര്‍ഷകരാണു രണ്ടു രൂപ വീതമെടുത്തു സിനിമ നിര്‍മിച്ചത്. 1977 ല്‍ മികച്ച ഹിന്ദി സിനിമക്കും മികച്ച തിരക്കഥക്കുമുള്ള അവാര്‍ഡുകളാണു മന്ഥന്‍ നേടിയത്. ഗിരീഷ് കര്‍ണാട്, നസിറുദ്ദീന്‍ ഷാ, സ്മിതാ പാട്ടീല്‍, അമരീഷ് പുരി തുടങ്ങിയവരാണ് അഭിനയിച്ചത്. സിനിമ കണ്ട് പ്രചോദിതരായ ലക്ഷക്കണക്കിനു ക്ഷീര കര്‍ഷകരാണു ഗ്രാമങ്ങളില്‍ ക്ഷീര സഹകരണസംഘങ്ങള്‍ രൂപവത്കരിക്കാന്‍ മുന്നോട്ടുവന്ന് രാജ്യത്തെ ധവളവിപ്ലവത്തിന് ആക്കം കൂട്ടിയത്.

Leave a Reply

Your email address will not be published.

Previous Story

തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയുടെ കരട് ജൂൺ ആറിന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷണർ

Next Story

കോഴിക്കോട് കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മരിച്ചു

Latest from Main News

കലാ ഗ്രാമത്തിനായി ആശയം പങ്കുവെച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി; നവ കേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് ജില്ലയിൽ തുടക്കം

കേരളത്തിൻ്റെ തനത് കലാരൂപങ്ങളും സംഗീതവും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് കലാഗ്രാമം സ്ഥാപിക്കുകയെന്ന ആശയം പങ്കുവെച്ച് ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ശബരിമല സന്ദർശിച്ചു

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ശബരിമല സന്ദർശിച്ചു. ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകൾ സ്വീകരിക്കുന്ന നടപടികൾ നേരിട്ട്

ശബരിമലയിൽ കർപ്പൂരം കൊണ്ട് ഹാപ്പി ന്യൂ ഇയർ എന്ന് എഴുതി അഗ്നി പകർന്നു

ശബരിമലയിൽ കർപ്പൂരം കൊണ്ട് ഹാപ്പി ന്യൂ ഇയർ എന്ന് എഴുതി അഗ്നി പകർന്നു. ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കേരള പോലീസ്, ഫയർ

ഡൽഹി – മുംബൈ എക്‌സ്‌പ്രസ് വേ: കിം – അങ്കലേശ്വർ പാത തുറന്നു

ഗുജറാത്തിലെ യാത്രാ ഗതാഗതത്തിന് പുതുവർഷ സമ്മാനമായി ഡൽഹി – മുംബൈ എക്‌സ്‌പ്രസ് വേയുടെ സുപ്രധാനമായ കിം – അങ്കലേശ്വർ പാത ഗതാഗതത്തിനായി

ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട എസ്ഐടിയുടെ റിപ്പോർട്ട് പുറത്ത്

ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട എസ്ഐടിയുടെ റിപ്പോർട്ട് പുറത്ത്. സന്നിധാനത്ത് നടന്നത് വൻ കവർച്ചയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ