സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് സർവീസ് നടത്തിയ ടാക്‌സി വാഹനങ്ങള്‍ക്ക് പണം നല്‍കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് സർവീസ് നടത്തിയ ടാക്‌സി വാഹനങ്ങള്‍ക്ക് പണം നല്‍കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരുപത്തി അയ്യായിരത്തോളം വാഹനങ്ങള്‍ക്കാണ് വാടക കുടിശികയുള്ളത്. ടാക്‌സി തൊഴിലാളികള്‍ പണം ആവശ്യപ്പെടുമ്പോള്‍ ഉടന്‍ നല്‍കുമെന്ന് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ഇരുപത് മണ്ഡലങ്ങളിലേക്കും വിവിധ ആവശ്യങ്ങള്‍ക്കായി കമ്മീഷന്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തിരുന്നു. രണ്ട് ദിവസം മുതല്‍ നാല്‍പ്പത് ദിവസം വരെയാണ് ടാക്‌സി വാഹനങ്ങള്‍ തെരഞ്ഞടുപ്പ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത്. പോളിംഗ് സാമഗ്രികള്‍ ബൂത്തുകളില്‍ എത്തിക്കാനും തെരഞ്ഞെടുപ്പ് നിരീക്ഷണങ്ങള്‍ക്കുമാണ് ഏറ്റവും അധികം വാഹനങ്ങള്‍ ആവശ്യമുണ്ടായിരുന്നത്. ഏഴ് സീറ്റ് മുതല്‍ 30 സീറ്റ് വരെയുള്ള കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്കാണ് ഇനി പണം നല്‍കാനുള്ളത്. പ്രതിദിനം പരമാവധി നൂറ് കിലോ മീറ്ററിന് 4400 മുതല്‍ 6500 രൂപ വരെയായിരുന്നു മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന വാടക. ഇതിന് പുറമെ 350 രൂപ ബാറ്റയും.

എന്നാല്‍, ഇതുവരെയും ഒരു പണവും കിട്ടാത്തവരാണ് ടാക്‌സി തൊഴിലാളികളില്‍ അധികവും. അതാത് മണ്ഡലങ്ങളിലെ വരണാധികാരികളെ ടാക്‌സി തൊഴിലാളികള്‍ ബന്ധപ്പെട്ടിരുന്നു. പക്ഷെ കമ്മീഷന്‍ നേരിട്ടാണ് നടപടി എടുക്കേണ്ടത് എന്നായിരുന്നു മറുപടി. ഫയല്‍ മാറാനുള്ള കാലതാമസമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

Leave a Reply

Your email address will not be published.