യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായി പണം കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായി പണം കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. ഇന്ത്യന്‍ എംബസി വഴി പണം കൈമാറാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി കേന്ദ്രത്തെ സമീപിച്ചിരുന്നു.

പ്രാരംഭ ചര്‍ച്ചക്കായി 40000 യുഎസ് ഡോളര്‍ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്. എംബസിയുടെ അക്കൗണ്ടില്‍ പണമെത്തിയാല്‍ അത് കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം അനുമതി നല്‍കി.

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. ഇതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്ക് തന്നെ പണം ആവശ്യമായതിനാലാണ് പ്രേമകുമാരി അനുമതി തേടിയത്.

12 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേമകുമാരിക്ക് മകളെ കാണാന്‍ അവസരം ലഭിച്ചിരുന്നു. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്ക് ജയില്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാനും നിമിഷ പ്രിയ പറഞ്ഞുവെന്നും പ്രേമകുമാരി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.