കോഴിക്കോട് ജില്ലയിൽ റോഡുകൾക്കും കെട്ടിടങ്ങൾക്കുമായി 31.75 കോടിയുടെ ഭരണാനുമതി

കേരളത്തിലെ വിവിധ ജില്ലകളിലായി 117 റോഡുകളുടെ പുനർനിർമാണത്തിന് 269.19 കോടി രൂപയ്ക്ക് പൊതുമരാമത്ത് വകുപ്പിൽ അനുമതിയായി. രണ്ട് നടപ്പാലങ്ങൾക്ക് 7.12 കോടി രൂപയും 19 കെട്ടിടങ്ങൾക്ക് 37 കോടി രൂപയും അനുവദിച്ചു. റോഡുകൾ ബിഎംബിസി നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

പതിനേഴ് റോഡുകളുടെ നവീകരണത്തിനും രണ്ടു കെട്ടിടങ്ങളുടെ നിര്മാണത്തിനുമായാണ് ജില്ലയിൽ ഭരണാനുമതി നൽകിയത്. ബാലുശ്ശേരി മണ്ഡലത്തിലെ ഏകരൂൽ-കാക്കൂർ റോഡ് നവീകരണത്തിന് രണ്ടു കോടിയും ബാലുശ്ശേരി – കൂരാച്ചുണ്ട് റോഡിനു രണ്ടു കോടിയും കുറ്റ്യാടി മണ്ഡലത്തിലെ തിരുവള്ളൂർ-ആയഞ്ചേരി റോഡിനു 3 കോടിയും കടത്തനാടൻകല്ലു-നല്ലോരപ്പളളി റോഡിനു 3 . 5 കോടിയും തിരുവമ്പാടി മണ്ഡലത്തിലെ കാക്കവയൽ-കണ്ണപ്പൻകുണ്ട്-വെസ്റ്റ് കൈതപ്പൊയിൽ റോഡിനു രണ്ടു കോടിയും കാരമൂല ജംഗ്‌ഷൻ -തേക്കുംകുറ്റി-മരഞ്ചാട്ടി റോഡിനു 4 . 5 കോടിയും കുന്നമംഗലം മണ്ഡലത്തിലെ പൂവാട്ടുപറമ്പ് – കൂട്ടായിതാഴം റോഡിനു 3 കോടിയും നാദാപുരം മണ്ഡലത്തിലെ പാറക്കടവ്-വലയം റോഡ്, തളീക്കര-ചങ്ങരംകുളം റോഡ്, കുമ്മങ്കോട് -വാരിക്കോളി റോഡ്, കല്ലങ്കോട്-പുളിമുക്ക്റോഡ്, മുള്ളൻകുന്നു – ജാനകിക്കാട് റോഡ്, എടത്തിൽമുക്ക്-കോടഞ്ചേരി പാലം റോഡ് എന്നിവയ്ക്കായി മൂന്നു കോടിയും കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ കക്കോടി-കണ്ണാടിക്കൽ റോഡ് ആദ്യഘട്ട നവീകരണത്തിന് 1 . 25 കോടിയും കൊടുവള്ളി മണ്ഡലത്തിലെ കാപ്പാട്-തുഷാരഗിരി-അടിവാരം റോഡിനു രണ്ടു കോടിയും ആണ് അനുവദിച്ചത്.

കുന്നമംഗലം മണ്ഡലത്തിലെ ചാത്തമംഗലത്ത് എക്സൈസ് റേഞ്ച് ഓഫീസ് നിർമാണത്തിന് 1 . 5 കോടിയും ബാലുശ്ശേരി മണ്ഡലത്തിലെ തലയാട് ആയുർവേദ ആശുപത്രി നിർമാണത്തിന് രണ്ടു കോടി രൂപയും ആണ് അനുവദിച്ചത്.

Leave a Reply

Your email address will not be published.