സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു. സംസ്ഥാനത്ത് ആകെ 78.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1982ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ് നിരക്കാണ് ഇത്തവണത്തേതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മണ്ഡലങ്ങളിൽ കുന്ദമംഗലത്താണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത് – 84.83 ശതമാനം. റാന്നിയിലാണ് ഏറ്റവും കുറവ് പോളിങ് – 68.99 ശതമാനം. ചിറ്റൂർ (84.63%), കുന്നത്തുനാട് (84.09%) എന്നീ മണ്ഡലങ്ങളും ഉയർന്ന പോളിങ് രേഖപ്പെടുത്തിയവയിൽപ്പെടുന്നു.
സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത് 1987-ലാണ്. അന്ന് 80.54 ശതമാനം പോളിങ്ങായിരുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പോളിങ് ശതമാനം ഉടൻ പുറത്തുവിട്ടിരുന്നില്ല. കണക്കുകൾ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചിരുന്നു. പോളിങ് ശതമാനവും പോസ്റ്റൽ വോട്ടിങ് വിവരങ്ങളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
