പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എച്ച്ആർഡിഎസ് ഇന്ത്യ സ്ഥാപക ചെയർമാൻ അജി കൃഷ്ണൻ പൊലീസ് കസ്റ്റഡിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എച്ച്ആർഡിഎസ് ഇന്ത്യ സ്ഥാപക ചെയർമാൻ അജി കൃഷ്ണനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അജി കൃഷ്ണനെ നിലവിൽ ചോദ്യം ചെയ്തു വരികയാണെന്നും തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചു.

തന്റെ 11 വയസ്സുള്ള മകളെ അജി കൃഷ്ണൻ പീഡിപ്പിച്ചു എന്നാണ് മുൻ ജീവനക്കാരൻ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. 2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ കുട്ടിയുടെ രഹസ്യമൊഴി ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. നിലവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതിപ്പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മൊഴിയെടുപ്പിന് ശേഷം മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.

 

അജി കൃഷ്ണനെതിരായ ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് എച്ച്ആർഡിഎസ് ഇന്ത്യ അറിയിച്ചു. സ്ഥാപനത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നും സംഘടന ആരോപിക്കുന്നു. പരാതി നൽകിയ ജീവനക്കാരനെതിരെ മുമ്പ് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി ആന്ധ്രാപ്രദേശിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിലുള്ള വിരോധമാണ് വ്യാജ പരാതിക്ക് പിന്നിലെന്നും ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എച്ച്ആർഡിഎസ് ഭാരവാഹികൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published.