എളേറ്റിൽ വട്ടോളി ചളിക്കോട് വേങ്ങയുള്ള കുന്നുമ്മൽ വീടിന് സമീപം കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥിയെ കാട്ടുപന്നി ആക്രമിച്ചു. എളേറ്റിൽ വട്ടോളിയിലെ ഓട്ടോ ഡ്രൈവർ കോട്ടോപ്പാറ മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാൻ (12) ആണ് പരിക്കേറ്റത്.
ഗുരുതരമായിപരിക്കേറ്റ ഹംദാനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ചളിക്കോട് വേങ്ങയുള്ള കുന്നുമ്മലിൽ ഹംദാന്റെ മാതാവിന്റെ വീടിനടുത്തു വെച്ചായിരുന്നു സംഭവം. പത്തോളം കുട്ടികൾ കളിച്ചു കൊണ്ടിരിക്കെ കാട്ടിൽ നിന്നെത്തിയ പന്നി പാഞ്ഞടുക്കുകയാ
യിരുന്നു. ഭയന്നോടുന്നതിനിടെ ഹംദാനെ പന്നി കുത്തിവീഴ്ത്തി. ആക്രമണത്തിൽ കുട്ടിയുടെ കൈക്കും, കാലിനും ഒടിവുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകളുമുണ്ട്.
എളേറ്റിൽ ജി.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ഹംദാൻ. ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നി ശല്യം വർധിച്ചു വരുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. പകൽ സമയത്ത് പോലും കുട്ടികൾക്ക് കളിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും, അധികൃതർ അടിയന്തരമായി ഇടപെടണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
