വിതുര പീഡനക്കേസിൽ ഒന്നാംപ്രതിക്ക് 37 വർഷം കഠിനതടവും പിഴയും. വിതുര സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ച് മാസങ്ങളോളം പീഡിപ്പിച്ചു എന്ന കേസിൽ ഒന്നാംപ്രതി കൊല്ലം ജുബൈറ മൻസിലിൽ സുരേഷിന് (ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാൻ-52) 37 വർഷം കഠിനതടവും പിഴയും വിധിച്ചത്.
ഇതിനു പുറമേ പ്രതി കുറ്റം ചെയ്തു എന്ന് കണ്ടെത്തിയ മറ്റ് രണ്ട് കേസിലെ ശിക്ഷ 13 പ്രഖ്യാപിക്കും. ഈ മൂന്നു കേസുകളിലും പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. നിലവിൽ അനുവദിച്ചു വരുന്ന ശിക്ഷാ കാലാവധി കേസിലും ശിക്ഷയായി പരിഗണിക്കുന്നതായിരിക്കും.
അന്യായമായി പെൺകുട്ടിയെ തടഞ്ഞു വച്ചതിന് ഒരു വർഷം, 10 ദിവസത്തിനുമേൽ തടഞ്ഞു വെച്ചതിനു മൂന്നുവർഷം, വില്പന നടത്തിയതിന് 10 വർഷം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാങ്ങിയതിന് 10 വർഷം, വ്യഭിചാരശാല നടത്തിയതിന് മൂന്നുവർഷം, പ്രായപൂർത്തിയായ പെൺകുട്ടിയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചതിന് 10 വർഷം എന്നിങ്ങനെയാണ് പ്രതിക്ക് ശിക്ഷ നൽകിയത്. കൂടാതെ വിവിധ വകുപ്പുകളിൽ ആയി പ്രതി 14000 രൂപ പിഴയും അടയ്ക്കണം. തുക ഇരയായ പെൺകുട്ടിക്ക് കൈമാറണമെന്നും കോടതി വിധിച്ചു.
