കെ.എസ്.ആർ.ടി.സി സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്‌ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി വിധി. സംസ്ഥാനത്തിന് വേണ്ടി സേവനമനുഷ്‌ഠിക്കുന്ന ജീവനക്കാരെയും പെൻഷൻകാരെയും വേർതിരിക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
പണപ്പെരുപ്പത്തെ നേരിടാൻ ജീവനക്കാരുടെ അലവൻസ് വർധിപ്പിക്കുന്നതിനെക്കുറിച്ച് കേരളവും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനും (കെഎസ്‌ആർടിസി) സമർപ്പിച്ച അപ്പീലിലാണ് കോടതി വിധി ന്യായം പുറപ്പെടുവിച്ചത്. ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് പ്രസന്ന ബി വരാലെ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
വിരമിച്ച ജീവനക്കാർക്ക് പെൻഷൻ മാത്രമല്ല, പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി കാലാകാലങ്ങളിൽ പരിഷ്കരിക്കാവുന്ന ക്ഷാമബത്തയും ലഭിക്കാൻ അർഹതയുണ്ടെന്ന് വിധിയിൽ പറയുന്നു. പെൻഷൻകാർക്കും സർവീസിലുള്ളവർക്കും ഇടയിൽ വിവേചനം കാണിക്കുന്നത് ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
