കോഴിക്കോട്: കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്കനിർമാണത്തിനിടെ വീട്ടിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പടക്കനിർമാണത്തിനായി വീട് വാടകയ്ക്കെടുത്ത മുണ്ടിക്കൻത്താഴം സ്വദേശി വിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഫോടനം ഉണ്ടായ സമയത്ത് വിഷ്ണുവും സ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
പരിക്കേറ്റ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെ, ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് രാവിലെ കുന്ദമംഗലം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിഷ്ണുവിന്റെ സുഹൃത്ത് ഹിജിത്തിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. രാമനാട്ടുകര പാറമ്മൽ മഠത്തിൽപറമ്പിൽ രാഹുൽ (26), മുണ്ടിക്കൽത്താഴം പുതിയോട്ടുമേത്തൽ രാഹുൽ (27) എന്നിവരാണ് മരിച്ചത്. പുതിയോട്ടുമേത്തൽ രാഹുലിന്റെ സഹോദരനാണ് വിഷ്ണു. വിഷ്ണുവിനൊപ്പം ഭാര്യ സിമിക്കും പരിക്കേറ്റിട്ടുണ്ട്.
