‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയിൽ വീണ്ടും വിവാദ അനൗൺസ്മെന്‍റ്

   പേരാമ്പ്ര: പേരാമ്പ്രയിൽ വീണ്ടും വിവാദ അനൗൺസ്മെന്‍റ്. നൊച്ചാട് പഞ്ചായത്തിലെ ചാലിക്കരയിലാണ് വീണ്ടും വിവാദ അനൗൺസ്മെന്‍റ് നടത്തിയത്. ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്ന് പറഞ്ഞ് ലീഗ് വോട്ട് പിടിക്കുന്നു എന്നാണ് എൽഡിഎഫ് അനൗൺസ്മെന്‍റ്. ആവളയിലെ പരാതിയിൽ കേസെടുക്കാൻ വൈകുന്നതിന് പിന്നാലെയാണ് വീണ്ടും പുതിയ വിവാദം.എഫ്ഐആര്‍ ഇടാതെ പൊലീസ് ഒത്തു കളിക്കുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. നേരത്തെ ആവളയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നതിൽ പൊലീസ് കേസെടുത്തിട്ടില്ല. പരാതിക്കാരന്‍റെയും ദൃശ്യങ്ങൾ പകർത്തിയ വ്യക്തിയുടെയും മൊഴിയെടുത്തെങ്കിലും തുടർനടപടി സ്വീകരിച്ചിട്ടില്ല.

             പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയക്ക് വേണ്ടി മതം പറഞ്ഞ് വോട്ട് ചോദിക്കുന്നുവെന്ന എല്‍ഡിഎഫിന്റെ അനൗണ്‍സ്‌മെന്റാണ് വിവാദമായത്. മുസ്‍ലിം ലീഗ് നടത്തുന്ന സ്വകാര്യ പ്രചാരണം നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ്. മത ഏകീകരണത്തിന്‍റെ ചിന്നം വിളിയാണ് മുസ്‍ലിം ലീഗ് നടത്തുന്നത്. മത വർഗീയതയുടെ തന്ത്രമാണ് പേരാമ്പ്രയുടെ തെരഞ്ഞെടുപ്പ് ഗോദയിൽ അവർ നടത്തുന്നത്. സമത്വബോധമുള്ള മനുഷ്യർ മുസ്‍ലിം ലീഗിന്‍റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോൽപിക്കേണ്ടതുണ്ട്. നമ്മൾ മനുഷ്യർ ജാതിക്കും മതത്തിനും അപ്പുറത്താണ്. മതസഹോദര്യത്തെ ഊട്ടി വളർത്തേണ്ടവരാണ്.

          എൽഡിഎഫ് മതരാഷ്ട്രീയത്തിന്‍റെ പക്ഷത്തല്ല, മനുഷ്യപക്ഷത്താണ്. പേരാമ്പ്രയുടെ മണ്ണ് മനുഷ്യപക്ഷത്താണ് എന്ന് തെളിയിക്കാൻ നിങ്ങളുടെ വോട്ടുകൾ ഇടതുപക്ഷത്തിന് രേഖപ്പെടുത്തുക’ -എന്നാണ് ദൃശ്യങ്ങളിലുള്ള, എൽഡി എഫ് സ്ഥാനാർഥിയുടെ ബോർഡ് വെച്ച വാഹനത്തിൽനിന്ന് അനൗൺസ് ചെയ്യുന്നത്. വര്‍ഗീയ വിഭജനം ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.അതേസമയം സർക്കാർ ഒത്താശയോടെ കേസ് അട്ടിമറിക്കുന്നതിൻ്റെ ഉദാഹരണമാണ് കാഫിർ സ്‌ക്രീൻഷോട്ട് കേസ് എന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ പാറക്കൽ അബ്‌ദുല്ല പറഞ്ഞു. രാഷ്ട്രീയ ഗിമ്മിക്കാണ് നടന്നത്. വ്യാജ സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്തവർക്കെതിരെ കേസെടുത്തില്ല. കേസ് അവസാനിപ്പിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.