കൊടുങ്ങല്ലൂരിലെ സ്പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊടുങ്ങല്ലൂരിലെ സ്പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്തേവാസിയായ 35 വയസുകാരനായ ശ്രീനാഥിനെ കെയര്‍ടേക്കറായ പ്രതി ക്രൂരമായി മർദ്ദിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളിലെ അന്തേവാസിയും ഓട്ടിസം ബാധിതനുമായ ശ്രീനാഥനെ ഈ മാസം ഒന്നിനാണ് കിടപ്പു മുറിയില്‍ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഇൻക്വസ്റ്റ് നടപടികൾക്കിടെ ശരീരത്തിൽ ഉരഞ്ഞ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് തൃശൂര്‍ മെഡിക്കൽ കോളേജ് ഫോറൻസിക് എച്ച്ഒഡി ഡോ.ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണത്തിലെ ദുരൂഹത പുറത്തുവന്നത്.

സ്പെഷ്യൽ സ്കൂളിലെ കെയർടേക്കർ ആയ പ്രതി വടികൊണ്ടും കൈകൊണ്ടും ശ്രീനാഥിനെ തല്ലിയിരുന്നു. ഇതിനെത്തുടർന്ന് തുടർന്ന് ആന്തരികാവയവങ്ങൾക്ക് സംഭവിച്ച ക്ഷതമാണ് മരണകാരണമെന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മഹേഷിനെ റിമാന്‍ഡ് ചെയ്തു.

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജോയ്, സബ് ഇൻസ്പെക്ടർമാരായ ശിവശങ്കരൻ, വിവേക്, സെബി, സിവിൽ പൊലീസ് ഓഫീസർമാരായ ഗിൽബർട്ട്, ശ്യാം, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published.