ന്യൂഡൽഹി: പാചകവാതക ലഭ്യത പ്രതിസന്ധി തുടരുന്നതിനിടെ പ്രീമിയം പെട്രോളിന് വില വർധിപ്പിച്ചു. വിവിധ എണ്ണക്കമ്പനികൾ 2.09 രൂപ മുതൽ 2.35 രൂപവരെ വില കൂട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.
ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ എന്നീ കമ്പനികളാണ് പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ചത്. എന്നാൽ, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല.
വിലവർധനയുടെ കാരണം കമ്പനികൾ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇറാൻ–ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ ചാഞ്ചാട്ടവും ചരക്ക് ഗതാഗത ചെലവിലെ വർധനയും ഇതിന് കാരണമായതാണെന്നാണ് റിപ്പോർട്ടുകൾ.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ ഗതാഗതത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം ആഗോള വിപണിയെ ബാധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ സാധാരണ പെട്രോൾ, ഡീസൽ വിലയിലും വർധന ഉണ്ടായേക്കാമെന്ന് സൂചനയുണ്ട്.
