തോടന്നൂര്‍ ശിവക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് രക്ഷപ്പെടുന്നതിനിടെ കള്ളന്‍ പൊലീസിന്റെ പിടിയില്‍; പണവും കവര്‍ച്ചാ ഉപകരണങ്ങളും പിടിച്ചെടുത്തു

കോഴിക്കോട്: കോഴിക്കോട് തോടന്നൂരില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണവുമായി പോകുന്നതിനിടെ കള്ളനെ പിടികൂടി പൊലീസ്. താഴെയങ്ങാടി സ്വദേശി ലത്തീഫിനെയാണ് വടകര പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും കവര്‍ച്ചക്കായി ഉപയോഗിക്കുന്ന ആയുധങ്ങളും കണ്ടെടുത്തു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്.തോടന്നൂര്‍ ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന വടകര പൊലീസിന്റെ മുന്നിലേക്കാണ് ലത്തീഫ് എത്തിപ്പെട്ടത്.

            റോഡരികില്‍ പുലര്‍ച്ചെയൊരാളെ കണ്ടതോടെ ജീപ്പ് നിര്‍ത്തി പൊലീസ് ഉദ്യോ​ഗസ്ഥർ പുറത്തിറങ്ങി. ഓടിപ്പോകാന്‍ ശ്രമിച്ചയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടാവായ ലത്തീഫാണ് പിടിയിലായിരിക്കുന്നതെന്ന് പൊലീസിന് മനസ്സിലായത്. തോടന്നൂര്‍ ശിവക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ലത്തീഫ്. ഇയാളില്‍ നിന്നും പണവും കവര്‍ച്ചക്കായി ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. കൂടുതല്‍ മോഷണങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. വടകര മേഖലയില്‍ മോഷണം പതിവായതിന് പിന്നാലെ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.