കുറ്റ്യാടി പുഴയിൽ മരങ്ങളും മാലിന്യങ്ങളും അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്കിനു പ്രയാസം;വെള്ളം കിട്ടാതെ ജനങ്ങൾ

പേരാമ്പ്ര: കുറ്റ്യാടി പുഴയിൽ മലയോര മേഖലയിൽ വെള്ളത്തിന്റെ ഒഴുക്കിനു പ്രയാസം. വെള്ളം കിട്ടാതെ ജനങ്ങൾ. പുഴ ശുചീകരിക്കാൻ അധികാരികൾ തയാറാകണമെന്ന് നാട്ടുകാർ. മലയോര മേഖലയിലൂടെ ഒഴുകുന്ന കുറ്റ്യാടി പുഴയിൽ പല സ്ഥലങ്ങളിലും മരങ്ങൾ വളർന്നും കാടുകൾ നിറഞ്ഞും മരക്കൊമ്പുകൾ വീണും പുഴയുടെ ഒഴുക്ക് തടസ്സപ്പെടുകയാണ്.കാലവർഷം ശക്തമാകുമ്പോൾ വനമേഖലയിൽ ഉണ്ടാകുന്ന ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും വൻമരങ്ങളും കൊമ്പുകളും പുഴയിൽ പല ഭാഗങ്ങളിലും തങ്ങിനിൽക്കുന്നതാണ് പ്രശ്നം. 

                  കുറ്റ്യാടി പുഴ കടന്നുവരുന്ന ചവറം മൂഴി, ജാനകിക്കാട്, പറമ്പൽ ഭാഗങ്ങളിൽ പലസ്ഥലങ്ങളിലും പുഴയിൽ മരങ്ങളും, മരക്കൊമ്പുകളും വീണടിഞ്ഞതു നീക്കം ചെയ്യാത്തത് മഴക്കാലത്തെ ജലത്തിന്റെ സുഗമമായ ഒഴുക്കിന് തടസ്സം നേരിടുന്ന അവസ്ഥയാണ്. മണ്ണും മണലും മാലിന്യവും നീക്കം ചെയ്യാത്തതും മഴക്കാലത്ത് വെള്ളപ്പൊക്കത്തിനും കാരണമാകുന്നു. ഇത് പുഴയോരത്ത് താമസിക്കുന്നവർക്ക് ഏറെ അപകട ഭീഷണിയും ഉയർത്തുന്നുണ്ട്. പലരും മഴക്കാലത്ത് സ്വന്തം വീട് ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്കും താമസം മാറ്റേണ്ട അവസ്ഥയാണ്.

              ശക്തമായ മഴയിൽ കുത്തിയൊലിച്ചു വരുന്ന വെള്ളത്തിൽ പുഴയോരവും സമീപത്തെ റോഡുകളും ഇടിഞ്ഞു താഴ്ന്ന് ജനങ്ങൾ പലപ്പോഴും പ്രയാസപ്പെടുന്നു. പല തവണ വിഷയം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നു.ജലത്തിന്റെ സുഗമമായ ഒഴുക്കിന് തടസ്സം നിൽക്കുന്ന പുഴയിൽ വളർന്നുവരുന്ന മരങ്ങളും, കടപുഴകി വീണ മരങ്ങളും, മരക്കൊമ്പുകളും വെട്ടി മാറ്റാനും, പുഴയിൽ പല സ്ഥലങ്ങളിലായി അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്യാനും അധികാരികൾ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.