സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒപി സമയം കൂട്ടി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള ഡ്യൂട്ടി പരിഷ്കരണത്തിന്റെ ഭാഗമായാണ് നീക്കം. നേരത്തെ ഒരു മണി വരെയായിരുന്ന സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒപി സമയം എട്ട് മുതൽ രണ്ട് വരെയാക്കി. അഡ്മിനിസ്ട്രേറ്റീവ് കേഡറിൽ സമയം കൂട്ടിയിട്ടില്ല.
സൂപ്രണ്ട്, ആർഎംഒ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാർ, അസിസ്റ്റന്റ് സർജൻ, ചീഫ് കൺസൾട്ടന്റ്, ജൂനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ്, മെഡിക്കൽ ഓഫീസർ, സ്പെഷ്യാലിറ്റി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ ജോലിയും ഉത്തരവാദിത്വവും പുനർനിർണയിച്ചുള്ള ഉത്തരവാണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. മെഡിക്കൽ ഓഫീസർമാർ ഡ്യൂട്ടി ദിവസങ്ങളിൽ ആശുപത്രിയുടെ എട്ട് കിലോമീറ്ററിനുള്ളിൽ താമസിക്കണം. യാത്രയ്ക്ക് ആശുപത്രി വാഹനം നൽകും.
