മുസ്ലീം ലീഗ് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി നിർമ്മിച്ച ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. തൃക്കൈപ്പറ്റയിൽ ഒരുക്കിയ 51 വീടുകളുടെ താക്കോൽദാനം വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. വൈകിട്ട് നാലു മണിക്ക് നടക്കുന്ന ചടങ്ങിൽ യുഡിഎഫ് നേതാക്കളും പങ്കെടുക്കും.
തൃക്കൈപ്പറ്റയിലെ പതിനൊന്നര ഏക്കർ സ്ഥലത്താണ് മുസ്ലീം ലീഗിന്റെ ഭവന പദ്ധതി നടപ്പിലാക്കുന്നത്. ആകെ 105 വീടുകളാണ് പദ്ധതിയിലുള്ളത്. എട്ട് സെന്റ് സ്ഥലത്ത് 1060 സ്ക്വയർ ഫീറ്റിലാണ് ഓരോ വീടും നിർമ്മിച്ചിരിക്കുന്നത്. സർക്കാർ ടൗൺഷിപ്പിലെ വീടുകൾ വേണ്ടെന്ന് വെച്ച് 15 ലക്ഷം രൂപ കൈപ്പറ്റിയ 87 ഗുണഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് ആദ്യഘട്ടത്തിലെ 51 പേരെ തിരഞ്ഞെടുത്തത്. എല്ലാ വീടുകളിലും ശുദ്ധജലവും വൈദ്യുതിയും ഉറപ്പാക്കിയിട്ടുണ്ട്.
പദ്ധതിയുടെ ബാക്കിയുള്ള വീടുകളുടെ നിർമ്മാണം അതിവേഗം പൂർത്തിയാക്കി മെയ് 31-നകം കൈമാറാനാണ് ലീഗ് ലക്ഷ്യമിടുന്നത്. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സന്നദ്ധ സംഘടനകൾ നടത്തുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. പ്രിയങ്ക ഗാന്ധി വയനാട് എംപിയായി ചുമതലയേറ്റ ശേഷമുള്ള പ്രധാന പുനരധിവാസ പരിപാടികളിൽ ഒന്നുകൂടിയാണിത്.
