തിരുവനന്തപുരം: വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ക്ഷേമനിധി ബോർഡിനാണ് സർക്കാർ സാമ്പത്തിക സഹായം അനുവദിച്ചത്.
ഈ സാമ്പത്തിക വർഷത്തിൽ ബോർഡിന് സർക്കാർ സഹായമായി നൽകേണ്ടത് 5.44 കോടി രൂപയായിരുന്നു. എന്നാൽ ഇതുവരെ 61.32 കോടി രൂപ സർക്കാർ ലഭ്യമാക്കിയതായി മന്ത്രി വ്യക്തമാക്കി. സാമ്പത്തിക ഞെരുക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും വിരമിച്ച അങ്കണവാടി ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ സർക്കാർ പ്രത്യേക പരിഗണന നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ക്ഷേമനിധി ബോർഡിന് സർക്കാർ സഹായമായി 96.21 കോടി രൂപ അനുവദിച്ചു. ഈ കാലയളവിലെ ബജറ്റിൽ 21 കോടി രൂപയാണ് നീക്കിവെച്ചിരുന്നത്. എന്നാൽ അതിനപ്പുറം 75 കോടി രൂപ അധികമായി അനുവദിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
