അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ട രണ്ടു പേർ പയ്യോളിയിൽ പിടിയിൽ. കൊയിലാണ്ടിയ്ക്കും പയ്യോളിയ്ക്കും ഇടയിൽ ദേശീയപാതയ്ക്കരികിലെ വീടുകൾ കേന്ദ്രീകരിച്ചാണ് ഇവർ മോഷണം നടത്തുന്നത്. പകൽ സമയങ്ങളിൽ ആക്രി കച്ചവടവും സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങും മറയാക്കിയായിരുന്നു കവർച്ച. പ്രതികൾ കഴിഞ്ഞ രണ്ടുമാസമായി ഇത്തരത്തിൽ ഇവർ കവർച്ച നടത്തുന്നുണ്ട്.
തമിഴ്നാട് സ്വദേശികളായ കാർത്തികേയൻ,കാർത്തി മുരുകേശൻ എന്നിവരാണ് പിടിയിലായത്. ആൾതാമസം ഇല്ലാത്ത വീടുകൾ നോക്കിയാണ് കവർച്ച നടത്തുന്നത്. എട്ടോളം വീടുകളിൽ ഇത്തരത്തിൽ കവർച്ച നടത്തിയതായി പയ്യോളി പോലീസ് പറഞ്ഞു. പോലീസിനൊപ്പം നാട്ടുകാരും കള്ളന്മാരെ പിടികൂടാനുള്ള ശ്രമം നടത്തിയിരുന്നു. പോലീസിന്റെയും ജാഗ്രത സമിതിയുടെയും നിരീക്ഷണത്തിനിടയിലാണ് കവർച്ചക്കിടെ ഒരാൾ പിടിയിലായത്.
കവർച്ച നടന്ന സ്ഥലങ്ങളിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലെല്ലാം ഒരു ഗുഡ്സ് ഓട്ടോ ഉണ്ടായിരുന്നു. ഈ ഗുഡ്സ് ഓട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
