സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ തോത് കൂടുന്നു; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ തോത് വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തുടർച്ചയായി നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് സൂര്യാതപം, ചർമ്മരോഗങ്ങൾ, നേത്രരോഗങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയത്താണ് അൾട്രാവയലറ്റ് സൂചിക ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തുന്നത് എന്നതിനാൽ, ഈ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.

പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർക്ക് പുറമെ പ്രതിരോധശേഷി കുറഞ്ഞവരും ചർമ്മ-നേത്ര രോഗങ്ങളുള്ളവരും പ്രത്യേക ജാഗ്രത പുലർത്തണം. വെയിലത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാനും ശരീരം പൂർണ്ണമായി മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കണം. യാത്രകൾക്കിടയിൽ തണലുള്ള ഇടങ്ങളിൽ വിശ്രമിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും നിർജ്ജലീകരണവും മറ്റ് ശാരീരിക അസ്വസ്ഥതകളും ഒഴിവാക്കാൻ സഹായിക്കും.

ഉഷ്ണമേഖലാ പ്രദേശങ്ങളിലും തെളിഞ്ഞ ആകാശമുള്ളപ്പോഴും യുവി സൂചിക ഉയരാൻ സാധ്യതയുണ്ട്. കൂടാതെ ജലാശയങ്ങൾ, മണൽ തുടങ്ങിയ പ്രതലങ്ങൾ ഈ രശ്മികളെ പ്രതിഫലിപ്പിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. സംസ്ഥാനത്തെ 14 സ്റ്റേഷനുകളിലെ തത്സമയ യുവി സൂചിക വിവരങ്ങൾ ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കുന്നത് വഴി അൾട്രാവയലറ്റ് രശ്മികൾ ഏൽപ്പിക്കുന്ന ആരോഗ്യ ആഘാതങ്ങൾ ഒരു പരിധിവരെ തടയാനാകും.

Leave a Reply

Your email address will not be published.