തിരുവനന്തപുരം: പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
കേരളത്തിൽ സെൻസസിനൊപ്പം എൻപിആർ നടപ്പാക്കാനുള്ള എല്ലാ നടപടികളും 2019ൽ തന്നെ സംസ്ഥാന സർക്കാർ നിർത്തിവച്ചിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പിന്നീട് സെൻസസ് നടപടികൾ മുന്നോട്ടുപോയില്ല.
അടുത്ത വർഷം മുതൽ രാജ്യത്താകെ സെൻസസ് വീണ്ടും ആരംഭിക്കാനിരിക്കെ, സെൻസസിനൊപ്പം എൻപിആർ കൂടി നടപ്പാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ എൻപിആർ നടപ്പാക്കില്ലെന്ന സർക്കാർ നിലപാട് ഇതിലൂടെ വീണ്ടും ഉറപ്പാക്കുകയാണ്.
ദേശീയ ജനസംഖ്യാ രജിസ്റ്ററിനെതിരെയുള്ള സർക്കാരിന്റെ നിലപാട് ശക്തമായി ഉയർത്തിപ്പിടിക്കുന്നതാണ് ഉത്തരവ്. സംസ്ഥാനത്ത് എൻപിആർ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും 2019 ഡിസംബർ 20 മുതൽ നിർത്തിവച്ചിരിക്കുന്നതായി ഉത്തരവിൽ വ്യക്തമാക്കുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിലേതാണ്. സിഎഎ ഭരണഘടനാ വിരുദ്ധമാണെന്ന വാദം ഉന്നയിച്ച് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ കേസ് ഫയൽ ചെയ്തതും ശ്രദ്ധേയമാണ്.







