നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (എൻഡിപിഎസ്) കേസുകൾ കേരളത്തിൽ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇവ വേഗം തീർപ്പാക്കാൻ അഞ്ച് ജില്ലകളിൽ എക്‌സ്‌ക്ലൂസീവ് എൻഡിപിഎസ് കോടതികൾ സ്ഥാപിക്കാൻ ഹൈക്കോടതി നിർദേശം.
തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കൊല്ലം, എറണാകുളം എന്നീ ജില്ലകളിലാണ് പുതിയ കോടതികൾ അടിയന്തരമായി സ്ഥാപിക്കാൻ ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവ് നൽകിയത്. എട്ട് ആഴ്ചക്കുള്ളിൽ പുതിയ കോടതികൾ സ്ഥാപിക്കാനുള്ള നടപടി പൂർത്തിയാക്കണമെന്നും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കണമെന്നും ഇല്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.
നിലവിൽ കോടതികളിൽ കെട്ടിക്കിടക്കുന്ന മയക്കുമരുന്ന് കേസുകളുടെ എണ്ണം കുറയ്ക്കുകയും വിചാരണ വേഗത്തിലാക്കുകയുമാണ് ലക്ഷ്യം. കേസുകൾ നീണ്ടുപോകുന്നത് പ്രതികൾക്ക് അനുകൂലമാകാൻ സാധ്യത ഉണ്ടെന്ന് ഹൈക്കോടതി വിലയിരുത്തുന്നു.







