സിൽക്ക് ബസാറിൽ മാലിന്യം തള്ളിയ കെ എൽ 54 3858 നമ്പർ നിസാൻ ടാങ്കർ കൊയിലാണ്ടി പോലീസ് പിടികൂടി. വാഹനത്തിന്റെ ഡ്രൈവർ മലപ്പുറം പാണ്ടിക്കാട് സ്വദേശി വിജിത്തിനെ കസ്റ്റഡിയിലെടുത്തു.
ജനുവരി 14ന് പുലർച്ചെയാണ് നിസാൻ ടാങ്കർ ലോറിയിലെത്തിച്ച മാലിന്യം ദേശീയപാതയിൽ പതിനേഴാം മൈൽസിന്റെയും സിൽക്ക് ബസാറിന്റെയും ഇടയിലുള്ള പൊതുസ്ഥലത്ത് ഒഴുക്കിയത്. മാലിന്യം ഒഴുക്കിയ വാഹനത്തിന്റെ നമ്പർ സമീപത്തെ സിസിടിവിയിൽ വ്യക്തമല്ലാത്തതിനെ തുടർന്ന് ഈ വാഹനത്തിന് തൊട്ടുമുന്നിലായി സഞ്ചരിച്ച ഒരു ആക്‌സസ് സ്‌കൂട്ടറിൻ്റെയും ഹ്യൂണ്ടായി ഇയോൺ കാറിൻ്റെയും നമ്പറും ഇവർ കടന്നുപോയ വഴികളിലെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
സിഐ സുമിത്ത് കുമാറിന്റെ നിർദ്ദേശ പ്രകാരം എസ്ഐമാരായ സുജിലേഷ്, ജീഷ്‌മ വി, മുഹമ്മദലി എന്നിവരാണ് വാഹനം പിടികൂടിയത്. ദേശീയപാതയിൽ സിൽക്ക് ബസാറിലെ പൊതുസ്ഥലത്ത് മാലിന്യം ഒഴുക്കിയ സംഭവത്തിൽ വാഹനത്തിന്റെ വിശദാംശങ്ങളടക്കം കൊയിലാണ്ടി പൊലീസിന് നൽകിയിട്ടും നടപടി വൈകുന്നതിൽ ജനപ്രതിനിധികൾ ഉൾപ്പടെ ആക്ഷേപമുയർത്തിയിരുന്നു.







