നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടികയുമായി ഡി.സി.സി. നേതൃത്വം കെ.പി.സി.സി. നേതൃത്വത്തെ കണ്ടു. എം.കെ. രാഘവൻ എം.പി., കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ പി.എം. നിയാസ്, കെ. ജയന്ത്, വിദ്യാ ബാലകൃഷ്ണൻ, ഡി.സി.സി. മുൻപ്രസിഡന്റ് കെ.സി. അബു, ഡി.സി.സി. ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ, കേരള പ്രദേശ് കർഷകകോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് മാജുഷ് മാത്യു തുടങ്ങിയവരാണ് നേതാക്കളെ കണ്ടത്.
സ്‌ക്രീനിങ് കമ്മിറ്റി ചേർന്ന് ചർച്ചചെയ്തശേഷം മാത്രമേ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കൂ. കൂടാതെ, സ്ഥാനാർഥികളുടെ വിജയസാധ്യതകൂടി കണക്കിലെടുത്തുള്ള സർവേഫലവും പരിഗണിക്കും. സ്ഥാനാർഥിയാവാൻ താത്‌പര്യംപ്രകടിപ്പിച്ച് ജില്ലയിലെ പല കോൺഗ്രസ് നേതാക്കളും തിരവനന്തപുരത്തുണ്ട്. എന്നാൽ, അന്തിമപട്ടികയിൽ വിജയ സാധ്യതയ്ക്കും പൊതുസമ്മതിക്കുമായിരിക്കും മുൻതൂക്കം. അതിനനുസരിച്ച് മണ്ഡലങ്ങളിൽ മാറ്റങ്ങളുണ്ടാവാനും സാധ്യതയുണ്ട്. പലരും സ്ഥാനാർഥികളായി സ്വയംപ്രഖ്യാപിക്കുന്ന വിഷയവും കെ.പി.സി.സി. പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ബാലുശ്ശേരി മണ്ഡലത്തിൽ മുൻ എം.പി. രമ്യാ ഹരിദാസിൻ്റെയും കെ.എസ്.യു. ജില്ലാപ്രസിഡന്റ് വി.ടി. സൂരജിന്റെ പേരുമുണ്ട്. ബീന പൂവത്തിലും എം.ടി. മധുവും താത്‌പര്യമറിയിച്ചിട്ടുണ്ട്. എലത്തൂരിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണനെയും യു.വി. ദിനേശ് മണിയെയും പരിഗണിക്കുന്നുണ്ട്. ഇതിനുപുറമേ കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗം ബാലകൃഷ്ണൻ കിടാവിന്റെ പേരും ഉയർന്നിട്ടുണ്ട്.
കൊയിലാണ്ടി മണ്ഡലത്തിൽ ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ തന്നെയാവും മത്സരിക്കുക. മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും തള്ളിക്കളഞ്ഞിട്ടില്ല. എൻ. സുബ്രഹ്മണ്യന്റെ പേര് എലത്തൂരിലാണ് ഉയർന്നുകേട്ടതെങ്കിലും കൊയിലാണ്ടിയിൽ മത്സരിക്കാനുള്ള താത്‌പര്യമാണ് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.
നോർത്ത് മണ്ഡലത്തിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. ജയന്തിന്റെ പേരാണുള്ളത്. നാദാപുരത്ത് യൂത്ത് കോൺഗ്രസ് ദേശീയസെക്രട്ടറി കെ.എം. അഭിജിത്തിന്റെ പേരാണ് പരിഗണിക്കുന്നത്. അഭിജിത്തിന്റെ മണ്ഡലം മാറാനുള്ള സാധ്യതയുമുണ്ട്. നാദാപുരത്ത് ആദം മുൽസിയുടെയും ഐ. മൂസയുടെയും പേര് തള്ളിക്കളയാനാവില്ല. പേരാമ്പ്രയിൽ സത്യൻ കടിയങ്ങാടും താത്‌പര്യമറിയിച്ചിട്ടുണ്ട്.
നിലവിൽ ലീഗിന്റെ സീറ്റായ തിരുവമ്പാടി മണ്ഡലം വെച്ചുമാറുന്നകാര്യവും പരിഗണിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എം. ജോയ് മത്സരിച്ചേക്കും. അതല്ലെങ്കിൽ ലീഗ് നേതാവായ സി.കെ. കാസിം, പൊതുസ്വതന്ത്രനായ ഗിരീഷ് ജോൺ തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്.







