തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഒ.പി. ബഹിഷ്കരണ സമരം ആരംഭിച്ചു. അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു വർഷത്തിലേറെയായി തുടരുന്ന സമരപരിപാടികളുടെ അടുത്ത ഘട്ടമായാണ് അനിശ്ചിതകാല ഒ.പി.യും അധ്യാപനവും ബഹിഷ്കരിക്കുന്നത്. മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് ഇന്ന് ഡോക്ടർമാർ ധർണയും നടത്തും. സമരം ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിക്കാനിടയുണ്ട്.
ഒ.പി.യും അധ്യാപനവും ബഹിഷ്കരിക്കുന്നതോടെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാകും. ഫെബ്രുവരി 9 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും, ഫെബ്രുവരി 11 മുതൽ സർവകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു., പോസ്റ്റ്മോർട്ടം സേവനങ്ങൾ നിലവിലെ സമരപരിപാടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രശ്നപരിഹാരത്തിനായി പലതവണ മന്ത്രിതലത്തിൽ ചർച്ചകൾ നടത്തിയെങ്കിലും നടപടികളുണ്ടായില്ലെന്നാണ് സംഘടനയുടെ ആരോപണം. ഒ.പി. സേവനം മുടങ്ങുന്നതോടെ രോഗികൾ ബുദ്ധിമുട്ടിലാകുമെന്ന ആശങ്കയും ഉയരുന്നു. ഒരു വർഷത്തോളമായി പ്രത്യക്ഷവും പരോക്ഷവുമായ സമരരൂപങ്ങൾ സ്വീകരിച്ചിട്ടും സർക്കാർതലത്തിൽ കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്ന് ആരോപിച്ചാണ് ഡോക്ടർമാർ സമരം കടുപ്പിച്ചത്.







