വടകര: ദേശീയപാത 66-ന്റെ ഭാഗമായി തിരുവങ്ങൂർ ജംഗ്ഷനിൽ നിർമ്മിച്ചുകൊണ്ടിരുന്ന അണ്ടർപാസ് വീണ്ടും തകർന്നുവീണ സംഭവം അതീവ ഗൗരവകരമാണെന്നും ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി പുനഃപരിശോധിക്കണമെന്നും ഷാഫി പറമ്പിൽ എം.പി. ആവശ്യപ്പെട്ടു. നിർമ്മാണത്തിലുണ്ടായ വലിയ പിഴവാണ് ഈ അപകടത്തിന് കാരണമെന്നും ഡിസൈൻ പുനഃപരിശോധന നടത്തി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിലെ ഗൗരവം ചൂണ്ടിക്കാട്ടി കേന്ദ്ര ഗതാഗത മന്ത്രി ശ്രീ. നിതിൻ ഗഡ്കരിക്ക് നവംബർ ആദ്യവാരത്തിലും, തുടർന്ന് ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിനിടയിൽ ഡിസംബർ 16-ന് നേരിട്ടും നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. നാലായിരത്തോളം കുട്ടികൾ പഠിക്കുന്ന ഹയർ സെക്കൻഡറി സ്കൂൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയുള്ള ഈ പ്രദേശത്ത് ജനങ്ങളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് എം.പി. വ്യക്തമാക്കി.
തിരുവങ്ങൂരിലെ മണ്ണിന്റെ ഗുണനിലവാരവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കണക്കിലെടുക്കുമ്പോൾ, തകർച്ച നേരിട്ട അണ്ടർപാസ്സിനും എംബാങ്ക്മെന്റിനും പകരം സുരക്ഷിതമായ ഫ്ലൈഓവർ സംവിധാനം മാത്രമാണ് ശാശ്വത പരിഹാരം. നിലവിലുള്ള അശാസ്ത്രീയമായ ഡിസൈൻ മാറ്റി, ഫ്ലൈഓവറിന്റെ നീളം വടക്കോട്ട് ഏകദേശം 100 മീറ്റർ കൂടി വർദ്ധിപ്പിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന രീതിയിൽ പുതിയ നിർമ്മാണം നടത്തുവാൻ ദേശീയപാത അതോറിറ്റി (NHAI) തയ്യാറാകണം. നിലവിലെ നിർമ്മാണ വീഴ്ചകൾ ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും, ഈ അപകടസാഹചര്യം ഗൗരവമായി കണ്ട്, ഇതിന് ശാശ്വത പരിഹാരം കാണുന്നതിന് NHAIക്ക് അടിയന്തിര നിർദേശം നൽകണമെന്നും, കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയതായും ഷാഫി പറമ്പിൽ എം.പി. അറിയിച്ചു.







