ക്രിസ്മസ് ദിനത്തിലെ തിരക്കിൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കോഴിക്കോട് അകലാപ്പുഴയിലെ വിവിധ ഭാഗങ്ങളിലെ ഹൗസ്‌ബോട്ടുകളിൽ കേരളാ മാരിടൈം ബോർഡ് എൻഫോഴ്സ്മെന്റ് വിങ് സ്റ്റേറ്റ് സ്ക്വഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. സർവീസ് നടത്തുന്ന ജലയാനങ്ങളിൽ നിയമപ്രകാരമുള്ളതും സാധുതയുള്ളതുമായ രജിസ്ട്രേഷൻ, സർവ്വേ സർട്ടിഫിക്കറ്റുകൾ, യാത്രക്കാർക്കുള്ള മതിയായ ജീവൻരക്ഷാ ഉപകരണങ്ങൾ, അഗ്നിരക്ഷാ ഉപകരണങ്ങൾ എന്നിവ ഉണ്ടോയെന്ന് ഉറപ്പ് വരുത്തുന്നതിനായിരുന്നു പരിശോധന. നിയമലംഘനം കണ്ടെത്തിയ ബോട്ടുകൾക്ക് ആകെ 1,30,000 രൂപ പിഴയിട്ടു. യോഗ്യതയുള്ള ജീവനക്കാർ മാത്രമേ ബോട്ടുകളിൽ ജോലി ചെയ്യാവൂവെന്നും അനുമതിയുള്ളതിൽ കൂടുതൽ യാത്രക്കാരെ കയറ്റുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും എൻഫോഴ്സ്മെന്റ് ടീം നിർദേശിച്ചു.
തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സ് ഓഫീസർ ഇൻ-ചാർജ് ക്യാപ്റ്റൻ അരുൺകുമാർ, ബേപ്പൂർ സീനിയർ പോർട്ട് കൺസർവേറ്റർ എ കെ തൃദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എൻഫോഴ്സ്മെന്റ് അംഗങ്ങളായ നമിത് യൂജിൻ തോമസ്, പി നജ്മൽ ബാബു എന്നിവരും പങ്കെടുത്തു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് തുടർ ദിവസങ്ങളിലും പ്രത്യേക പരിശോധന ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.







