കേരളത്തിൽ വ്യാപകമായ രീതിയിൽ പ്രവർത്തനം നടത്തിയ ഓൺലൈൻ സെക്സ് റാക്കറ്റിലെ മൂന്നു പേരെ ഗുരുവായൂർ ടെംപിൾ പൊലീസ് അറസ്റ്റ് ചെയ്തു. റാക്കറ്റിലെ പ്രധാനിയും വാട്സാപ് ഗ്രൂപ്പ് അഡ്മിനുമായ ഗുരുവായൂർ നെന്മിനി അമ്പാടി വീട്ടിൽ അജയ് വിനോദ് (24), ഏജൻ്റുമാരായ കൊടുങ്ങല്ലൂർ എസ്എൻപുരം പനങ്ങാട് മരോട്ടിക്കൽ എം.ജെ.ഷോജിൻ (24), പടിഞ്ഞാറെനടയിൽ ലോഡ്ജ് നടത്തുന്ന പാലക്കാട് പെരിങ്ങോട് അയിനിക്കാട് രഞ്ജിത്ത് (41) എന്നിവരാണ് അറസ്റ്റിലായത്.
സംഘത്തിലെ മറ്റൊരു ഗ്രൂപ്പ് അഡ്മിൻ ആയ സ്ത്രീയെ പിടികൂടാനുണ്ട്. പതിനായിരത്തിലേറെ ഉപഭോക്താക്കളുള്ള നാല് വാട്സാപ് ഗ്രൂപ്പുകളുടെയും ബ്രോഡ്കാസ്റ്റിങ് ഗ്രൂപ്പുകളുടെയും അഡ്മിനാണ് അജയ് വിനോദും പിടികിട്ടാനുള്ള സ്ത്രീയുമെന്ന് പൊലീസ് പറയുന്നു. കേരളത്തിൽ ഏതു സ്ഥലത്തുള്ള ആളുകളുമായും ചേർന്നു പ്രവർത്തിക്കുന്നതായിരുന്നു ഇവരുടെ രീതി. ഓരോ പ്രദേശത്തും ഏജൻ്റുമാരുണ്ട്. ആവശ്യക്കാർ അവരുടെ സ്ഥലം അറിയിച്ചാൽ ആ പരിസരത്തുകാരായവരുടെ ചിത്രങ്ങൾ നൽകും. ഒരു വർഷത്തോളമായി ഇവർ പ്രവർത്തനം ആരംഭിച്ചിട്ട്. വിശ്വസ്തരായവരെ മാത്രമേ ഗ്രൂപ്പിൽ ചേർക്കുകയുള്ളൂ.
അജയ് വിനോദിൻ്റെ ഫോണിൽ നിന്ന് ഗ്രൂപ്പിലുള്ളവരുടെ വിവരങ്ങളും ഗൂഗിൾ പേ വഴിയും ഓൺലൈൻ ട്രാൻസ്ഫർ വഴിയും പണം കൈമാറിയതിൻ്റെ വിശദാംശങ്ങളും ലഭിച്ചു. പൊലീസ് ഇവരെ ഒരു മാസമായി നിരീക്ഷിച്ചു വരികയായിരുന്നു.






