ബലാത്സംഗ കേസിൽ നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ, പുതിയ ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ‘ബി.എൻ.എസ്. 366’ (ഭാരതീയ ന്യായ സംഹിത വകുപ്പ് 366) പ്രകാരമാണ് രാഹുൽ ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ഈ വകുപ്പ് പ്രകാരം കോടതിക്ക് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്താൻ കഴിയും. വാർത്ത കൊടുക്കുന്നതിന് കോടതിയുടെ മുൻകൂർ അനുമതി ആവശ്യപ്പെടാനുമാകും.
ബലാത്സംഗ കേസുകളിൽ പ്രതിയുടെയോ ഇരയുടെയോ പേര് ഒഴിവാക്കി വാർത്ത കൊടുക്കാൻ കോടതിക്ക് അനുമതി നൽകാൻ ഇളവുണ്ട്. എന്നാൽ, ഹർജിയിൽ ഇക്കാര്യങ്ങൾ അഭിഭാഷകൻ പ്രത്യേകമായി ഉന്നയിച്ചിട്ടില്ല. ഈ വകുപ്പ് പ്രകാരം ഹർജി കേൾക്കണമെന്ന് മാത്രമാണ് പ്രധാന ആവശ്യം. അതേസമയം, അടച്ചിട്ട കോടതിയിൽ കേസ് പരിഗണിക്കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി. പാലക്കാട് തുടരുകയാണ്. സംഘം രാഹുലിന്റെ ഫ്ലാറ്റിൽ വീണ്ടും എത്തി കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ കെയർടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലായിരുന്നു എസ്.ഐ.ടി. താൻ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4:30 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയെന്നും, രാഹുൽ വ്യാഴാഴ്ച വൈകിട്ട് ഫ്ലാറ്റിൽ എത്തിയതിനെക്കുറിച്ച് അറിയില്ലെന്നുമാണ് കെയർടേക്കർ മൊഴി നൽകിയത്. കൂടാതെ, സി.സി.ടി.വി. സംവിധാനത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും അദ്ദേഹം മൊഴി നൽകി.







