കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനം (സി.യു.ബി.ജി.) പ്രദർശനത്തിനായി നവംബർ 28, 29, 30 തീയതികളിൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും. പ്രദർശനം 28ന് രാവിലെ 9.30ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ 09.30 മുതൽ വൈകിട്ട് 06.00 മണി വരെയാണ് പ്രദർശനം. 1971-ൽ ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ബി.കെ. നായരുടെ ശ്രമഫലമായാണ് കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനം സ്ഥാപിതമായത്. ഈ സസ്യോദ്യാനം 1985-ൽ ഗാർഡൻ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ബൊട്ടാണിക്കൽ ഗാർഡൻസ് ആന്റ് ദി സെന്റർ ഫോർ വേൾഡ് അംഗീകാരം കരസ്ഥമാക്കുകയും 2023-ൽ കേന്ദ്ര ജൈവവൈവിധ്യ അതോറിറ്റി ദേശീയ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഗാർഡനിലെ സസ്യശേഖരങ്ങൾ പ്രധാനമായും ദക്ഷിണേന്ത്യയിലെ പശ്ചിമഘട്ടം, വടക്കുകിഴക്കൻ ഇന്ത്യ, ആൻഡമാൻ – നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നുള്ളവയാണ്. പന്നൽ വർഗങ്ങൾ, ഔഷധസസ്യങ്ങൾ, ഇഞ്ചി വർഗങ്ങൾ, ജെസെനറിയാഡ്സ്, കാട്ടുവാഴയിനങ്ങൾ, ബിഗോണിയകൾ, ലിയാസ് തുടങ്ങിയ അപൂർവ സസ്യങ്ങളുടെ വലിയ ശേഖരമുണ്ട്. പൊതുജനങ്ങൾക്ക് സസ്യോദ്യാനത്തിന്റെയും സർവകലാശാലാ പാർക്കിന്റെയും സ്റ്റാളുകളിൽ അലങ്കാരസസ്യങ്ങളുടെയും വൃക്ഷയിനങ്ങളുടെയും തൈകൾ മിതമായ വിലയിൽ ലഭ്യമാകും.







