ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ രാഷ്ട്രീയ മാറ്റത്തിന് നാന്ദികുറിക്കും: എം.വി.ശ്രേയാംസ്‌കുമാര്‍

ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ രാഷ്ട്രീയ മാറ്റത്തിന് നാന്ദികുറിക്കും-എം.വി.ശ്രേയാംസ്‌കുമാര്‍
കൊയിലാണ്ടിയില്‍ നടന്ന ആര്‍ ജെ ഡി ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊയിലാണ്ടി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റത്തിന് നാന്ദി കുറിക്കുമെന്നും ആര്‍ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.കൊയിലാണ്ടിയില്‍ നടന്ന രാഷ്ട്രീയ ജനതാദള്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബീഹാറില്‍ തേജസ്വീ യാദവിന് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ വലിയ സ്വാധിനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.തേജസ്വീ യാദവില്‍ ജനങ്ങളൊക്കെ വലിയ പ്രതീക്ഷയിലാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുമോയെന്ന ആശങ്കയും ഉണ്ട്. മുമ്പൊക്കെ ബൂത്ത് പിടിത്തമായിരുന്നു തിരഞ്ഞെടുപ്പില്‍ ജയിക്കാനുളള തന്ത്രം. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ തന്നെ ഉപയോഗിച്ചു വോട്ടോഴ്‌സ് ലീസ്റ്റില്‍ കൃത്രിമം കാട്ടാനാണ് കേന്ദ്ര ഭരണ കക്ഷി ശ്രമിക്കുന്നത്. മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലുമെല്ലാം വോട്ടോഴ്‌സ് ലീസ്റ്റില്‍ കളളത്തരങ്ങള്‍ കാണിച്ചുു. ഭരണം നിലനിര്‍ത്താന്‍ ഏത് ഹീനമാര്‍ഗ്ഗവും ബീ ജെ പി സ്വീകരിക്കും. ജനാധിപത്യത്തിനോ,മതേതരത്വത്തിനും സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കോ യാതോരു വിലയും ഇല്ല. ഭരണഘടനാ സംവിധാനങ്ങളെ പോലും ധിക്കരിച്ചു കൊണ്ടാണ് കേന്ദ്രത്തിലെ ബി ജെ പി ഭരണം. ബി ജെ പിയ്ക്ക് വലിയ ഭൂരിപക്ഷം ലഭിച്ചാല്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ ഭരണഘടനയില്‍ വലിയ മാറ്റങ്ങള്‍ അവര്‍ കൊണ്ടു വരും. വിദ്വേഷത്തിന്റെ വിത്തിടുക,രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുക ഇതാണ് ബീ ജെ പി ലക്ഷ്യം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയുന്ന പ്രചരണം നടത്തണം. ബി.ജെ.പി നടപ്പിലാക്കുന്ന രാഷ്ട്രീയ നയം തുറന്നു കാട്ടണം. വിദ്യാഭ്യാസം കണ്‍കറന്റ് ലീസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമായിട്ടും സംസ്ഥാന പാഠ്യ പദ്ധതി മാറ്റി കേന്ദ്ര പാഠ്യ പദ്ധതി അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ത്യന്‍ ചരിത്രത്തെ ബി ജെ പി സര്‍ക്കാര്‍ മാറ്റി എഴുതുകയാണ്. സമീപ ഭാവിയില്‍ തന്നെ ഗാന്ധിയും നെഹ്‌റുവുമെല്ലാം പാഠ്യ പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നല്‍കുന്ന കാര്യത്തില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണം. പുതുതലമുറയ്ക്ക് വളര്‍ന്ന് വരാനുളള സാഹചര്യം ഒരുക്കണം. ജനറല്‍ സീറ്റാണെങ്കിലും ജയസാധ്യതയുണ്ടെങ്കില്‍ വനിതകളെയും പരിഗണിക്കണം. ജനസംഖ്യയില്‍ 65 ശതമാനവും യുവാക്കളായതിനാല്‍ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് അര്‍ഹമായ അവസരം നല്‍കുക തന്നെ വേണമെന്ന് ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്‌ക്കരന്‍ അധ്യക്ഷനായി.വൈസ് പ്രസിഡന്റുമാരായ കെ.കെ.ഹംസ, ഇ.പി.ദാമോദരന്‍,
സെക്രട്ടറി ജനറല്‍ ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്,സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.കുഞ്ഞാലി,സലീം മടവൂര്‍,എന്‍.കെ.വത്സന്‍,സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.ഇ.രവീന്ദ്രനാഥ്,കെ.ലോഹ്യ,ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രന്‍,എം.പി.ശിവാനന്ദന്‍,ജെ.എന്‍.പ്രേംഭാസിന്‍,രാമചന്ദ്രന്‍ കുയ്യണ്ടി,വിമല കളത്തില്‍,പി.കിഷന്‍ ചന്ദ്ര്,പി.കിരണ്‍ജിത്ത്,പി.സി.നിഷാകുമാരി,സ്‌നേഹില്‍ ശശി,എന്‍.കെ.രാമന്‍കുട്ടി,ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍,പി.പി.നിഷ,സി.സുജിത്ത്,ഗണേശന്‍ കാക്കൂര്,ഉമേഷ് അരങ്ങില്‍ ,എം.പി.അജിത തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.