നടുവണ്ണൂർ : മന്ദൻകാവിൽ 2020ൽ മുഖ്യമന്ത്രി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതി പൂർണ്ണമായും നിലച്ച നിലയിൽ. പദ്ധതി പ്രദേശത്ത് ഫൗണ്ടേഷൻ കോൺക്രീറ്റ് ചെയ്തതല്ലാതെ അഞ്ചു വർഷം കഴിഞ്ഞിട്ടും ഒരനക്കവും നടന്നിട്ടില്ല.
72 കുടുംബങ്ങൾക്ക് വീട് നൽകും എന്ന വാഗ്ദാനത്തിലാണ് എട്ടര കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്.
റവന്യു വകുപ്പിന്റെ 1.94 ഏക്കർ സ്ഥലത്ത് കാട് കയറി ലഹരി മാഫിയ കൈയടക്കി വച്ചിരിക്കുകയാണ്. പദ്ധതിയെ കുറിച്ച് പഞ്ചായത്ത് ഭരണകൂടത്തിനോ സർക്കാർ അധികാരികൾക്കോ ഇപ്പൊൾ കൃത്യമായ മറുപടി പറയാനില്ലാത്ത അവസ്ഥയാണ്.
അനിശ്ചിതാവസ്ഥ പരിഹരിച്ചു പദ്ധതി പൂർത്തിയാക്കണമെന്നും മലബാറിലെ ഏറ്റവും വലിയ ഭവന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച മന്ദൻകാവ് ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിൻ്റെ കരാർ എറ്റെടുത്ത അഹ്‌മദാബാദ് – ദുബായ് കേന്ദ്രീകൃത കമ്പനിക്ക് എന്ത് സംഭവിച്ചുവെന്ന് അധികൃതർ വ്യക്തമാക്കണമെന്നും യൂത്ത് ലീഗ് നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു.
ഏറെ നാളായി നടുവണ്ണൂരിലെ ജനങ്ങൾ ആവശ്യപെട്ടുവരുന്ന സർക്കാർ കോളേജിനും ഫുട്ബോൾ സ്റ്റേഡിയത്തിനും അനുയോജ്യമായിരുന്ന സ്ഥലം ഇത്തരത്തിൽ പാഴാക്കിയതിൽ പ്രതിഷേധം രേഖപ്പെടുത്തിയ യൂത്ത് ലീഗ്, അകാലത്തിൽ പൊലിഞ്ഞ പദ്ധതിക്ക് പ്രതീകാത്മകമായി റീത്തും സമർപ്പിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് ശിഹാബ് കാവിൽ, ജനറൽ സെക്രട്ടറി ബീർബൽ സാദിഖ്, വൈ. പ്രസിഡൻ്റ് വി.പി നബിലു, സെക്രട്ടറി മുഹമ്മദ് ഷാനി, മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ആഷിഫ് മാസ്റ്റർ, വാർഡ് മെംബർ സുജ, എൻ.റഹീം, ടി.നിഹാൽ, മുബിൽഷിൻ തുടങ്ങിയവർ സംബന്ധിച്ചു.







