വേതന വര്‍ധനവ് ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ പ്രത്യക്ഷ സമരത്തിലേക്ക്,നവംബര്‍ ഒന്നിന് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ

കൊയിലാണ്ടി: വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്. നവംബര്‍ ഒന്നിന് സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക് സപ്ലൈ ഓഫീസുകളിലേക്കും റേഷന്‍ വ്യാപാരികള്‍ മാര്‍ച്ചും ശേഷം ധര്‍ണ്ണയും നടത്തുമെന്ന് ഓല്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.പവിത്രന്‍ പറഞ്ഞു. 2018 ല്‍ നിലവില്‍ വന്ന വേതന പാക്കേജ് അതേ പോലെ തുടരുകയാണ്. കടവാടക,റേഷന്‍ കടയിലെ സഹായിയുടെ വേതനം,വൈദ്യുതി ചാര്‍ഡ് ഉള്‍പ്പടെയുളള ചിലവുകള്‍ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ നിന്നാണ് നല്‍കുന്നത്. റേഷന്‍ വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് ഉപജീവനം നടത്തുവാന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.ജില്ലയില്‍ 960 റേഷന്‍ വ്യാപാരികള്‍ ഉണ്ട്. കൊയിലാണ്ടി താലൂക്കില്‍ മാത്രം 253 വ്യാപാരികള്‍ ഉണ്ട്. ഒരു മാസം 45 ക്വിന്റല്‍ അരി റേഷന്‍ കടയിലൂടെ വിറ്റൊഴിക്കുമ്പോള്‍ 18,000 രൂപയാണ് റേഷന്‍ വ്യാപാരികള്‍ക്ക് വേതനമായി ലഭിക്കുക. ഇതിന്റെ കൂടെ ഒരു ക്വിന്റല്‍ കൂടി വില്‍ക്കുമ്പോള്‍ 180 രൂപ അധികമായി ലഭിക്കും. 2018-ലെ ഈ വേതന പാക്കേജ് പുതുക്കി നിശ്ചയിക്കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ ആവശ്യം. 23,500 രൂപ പ്രതിമാസം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതുമായിരുന്നു. എന്നാല്‍ ധന വകുപ്പിന്റെ എതിര്‍പ്പ് കാരണം നാളിതു വരെ വേതന വര്‍ധനവ് വരുത്തിയിട്ടില്ലെന്ന് പി.പവിത്രന്‍ കുറ്റപ്പെടുത്തി.
ഈ തൊഴില്‍ മേഖലയില്‍ നിന്ന് പിരിഞ്ഞു പോകുമ്പോള്‍ ഒരു തരത്തിലുളള ആനുകൂല്യവും ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി പി.പവിത്രന്‍, താലൂക്ക് പ്രസിഡന്റ് പുതുക്കോട് രവീന്ദ്രന്‍,സി.ശിവശങ്കരന്‍ എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published.