വടകര സ്വദേശിയെ ആറ്റിങ്ങലിലെ ലോഡ്‌ജിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

വടകര സ്വദേശിയെ ആറ്റിങ്ങലിലെ ലോഡ്‌ജിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കായംകുളം സ്വദേശി ജോബി ജോർജ് എന്ന റോയിയെയാണ് കോഴിക്കോട് റെയിൽവേ ‌സ്റ്റേഷൻ പരിസരത്ത് വച്ച് പൊലിസ് പിടികൂടിയത്. കോഴിക്കോട് വടകര ഒഞ്ചിയം പഞ്ചായത്ത് കണ്ണൂക്കര മാടാക്കരയിലെ പാണ്ടികയിൽ അസ്‌മിനയാണ്(38) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ആറ്റിങ്ങൽ മൂന്നുമുക്ക് വാട്ടർസപ്ലൈ റോഡ് ഗ്രീൻ ഇൻ ലോഡ്‌ജിലാണ് സംഭവം നടന്നത്.

ലോഡ്‌ജിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന ജോബി ജോർജ് ഭാര്യയെന്ന് പരിചയപ്പെടുത്തിയാണ് അസ്‌മിനയെ ലോഡ്‌ജിലെത്തിച്ചത്. മുറി വാടകയ്‌ക്കെടുത്ത ശേഷം ഇയാൾ റിസപ്ഷനിലെത്തി. രാത്രി 1.30 ഓടെ ഇയാൾ മുറിയിലേക്ക് പോയതായി ജീവനക്കാർ പൊലിസിനോട് പറഞ്ഞു.
ബുധനാഴ്ച രാവിലെ ഇരുവരേയും പുറത്തുകാണാതായതിനെത്തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിൽ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. പൊലിസ് എത്തി വാതിൽ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് അസ്‌മിനയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മുറിയിൽ കയ്യാങ്കളിയുടെയും വസ്തുക്കൾ വലിച്ചെറിഞ്ഞതിന്റെ്റെയും ലക്ഷണങ്ങളുണ്ടായിരുന്നു. പൊട്ടിയ ബിയർ കുപ്പിയും സമീപത്തുണ്ടായിരുന്നു.

ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ ജോബി ലോഡ്‌ജിൽനിന്നു പുറത്തേക്കു പോകുന്നതിൻ്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കോഴിക്കോട് നിന്നും പിടികൂടിയത്.

Leave a Reply

Your email address will not be published.