.കോഴിക്കോട്: മലയാള ജനകീയ നാടകവേദിക്ക് മറക്കാനാകാത്ത കലാവ്യക്തിത്വവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന മധുമാസ്റ്ററുടെ പേരിൽ കൾച്ചറൽ ഫോറം കേരള ഏർപ്പെടുത്തിയ മൂന്നാമത് മധുമാസ്റ്റർ അവാർഡ് പ്രശസ്ത നാടക നടൻ അടാട്ട് ഗോപാലന്.
മൂന്നാമത് മധുമാസ്റ്റർ അവാർഡാണ്,മലയാള നാടകവേദിയിൽ മൂന്നു ദശാബ്ദങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗോപാലൻ അടാട്ടിനു സമർപ്പിക്കുന്നത്.മലയാള നാടകചരിത്രത്തിൽ വലിയ വഴിത്തിരിവു സൃഷ്ടിച്ച അന്തരിച്ച നാടക സംവിധായകൻ ജോസ് ചിറമ്മലിന്റെ റൂട്ട് നാടകസംഘത്തോടോപ്പം 1987 ൽ സഞ്ചരിച്ചുതുടങ്ങിയ ഗോപാലൻ അടാട്ട് വിവിധ ദേശീയ അന്തർദ്ദേശീയ വേദികളിൽ അഭിനയമികവിനാൽ ശ്രദ്ധിക്കപ്പെട്ട കലാകാരനാണ്.മലയാള ചലച്ചിത്ര രംഗത്തും ഗോപാലൻ അടാട്ട് പ്രവർത്തിച്ചുവരുന്നുണ്ട്.
നവംബർ 7 നു വൈകുന്നേരം 4 മണി മുതൽ കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന മധുമാസ്റ്റർ അനുസ്മരണ സമ്മേളനത്തിൽ വെച്ച് റവല്യൂഷണറി കൾച്ചറൽ ഫോറം അഖിലേന്ത്യാ കൺവീനർ തുഹിൻ ദേബ് (ഛത്തീസ്‌ഗഡ്) അവാർഡ് സമർപ്പണം നടത്തും. പ്രശസ്തി പത്രവും ഫലകവും 10000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.നാടക-സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കും.
ഗാസയിലെ വംശഹത്യക്കെതിരെ പ്രതിഷേധിച്ചും പലസ്തീൻ ജനതയോട് ഐക്യപ്പെട്ടുകൊണ്ടും പലസ്തീൻ ഗാനങ്ങളുടെ ആവിഷ്കാരം സംഘടിപ്പിക്കും.
തുടർന്ന് രാംദാസ് കടവല്ലൂർ സംവിധാനം ചെയ്ത ഡോക്യുമെന്ററി, “സത്യപ്പുല്ല്” പ്രദർശിപ്പിക്കും.പരിപാടിയിൽ സംവിധായകനും പങ്കാളിയാകും.