സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ ശക്തമാകുന്നു. ഇന്നും നാളെയും മധ്യ-തെക്കൻ ജില്ലകളിൽ വ്യാപകമായ മഴയ്ക്കാണ് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കൊണ്ട് തെക്ക്-പടിഞ്ഞാറൻ കാലവർഷം പിന്മാറുമെന്നാണ് പ്രവചനം. തുലാവർഷം ആരംഭിക്കാൻ അനുയോജ്യമായ അന്തരീക്ഷ ഘടകങ്ങൾ നിലവിലുണ്ടെന്നും, ഇടിയോടും കാറ്റോടുമുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കേരള–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
തുലാവർഷം ഈ വർഷം തുടക്കത്തിൽ തന്നെ ശക്തമായി ആരംഭിക്കാനാണ് സാധ്യത. തുടക്കത്തിൽ തന്നെ ചക്രവാത ചുഴി രൂപപ്പെട്ടതും അത് അറബിക്കടലിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നതുമാണ് കനത്ത മഴയ്ക്ക് കാരണമാകുന്നത്. ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴി ഞായറാഴ്ചയോടെ അറബിക്കടലിൽ, കേരള–തെക്കൻ കർണാടക തീരത്തിന് സമീപം എത്തി ന്യൂനമർദ്ദമായി മാറാനാണ് സാധ്യത. ഇതിനെ തുടർന്നു അടുത്ത അഞ്ച് ദിവസത്തേക്കും കേരളത്തിലെ വിവിധ ജില്ലകൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴാ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.